വത്തിക്കാൻ സിറ്റി : ബ്രോങ്കൈറ്റിസിനെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വത്തിക്കാൻ. ഇന്ന് രാവിലെയാണ് റോമിലെ ജെമിലി ആശുപത്രിയിൽ കൂടുതൽ ചികിത്സയ്ക്കും പരിശേധനകൾക്കും വേണ്ടി പാപ്പായെ പ്രവേശിപ്പിച്ചത്. ഇന്നും പതിവുപോലെ ഫ്രാൻസിസ് പാപ്പ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വ്യാഴാഴ്ചയാണ് ഫ്രാൻസിസ് പാപ്പക്ക് ബ്രോങ്കൈറ്റിസ് ബാധിച്ചതായി കണ്ടെത്തിയത്. ശ്വസിക്കുന്നതിനുൾപ്പടെ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധതരത്തിലുള്ള ശ്വാസകോശ രോഗങ്ങൾ മാർപാപ്പ നേരിടുന്നുണ്ട്. മാർപാപ്പയുടെ യൗവന കാലത്ത് ശ്വാസകോശത്തിന്റെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവന്നിരുന്നു. അതിന് ശേഷം നിരവധി രോഗങ്ങൾ മാർപാപ്പയെ അലട്ടി. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് വീൽചെയറിലാണ് മാർപാപ്പയുടെ സഞ്ചാരം. വീൽചെയറിൽ തുടരുന്നതിനിടെ രണ്ട് തവണ വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു.