മാർപാപ്പയ്ക്ക് വേണ്ടി ലോകം മുഴുവൻ പ്രാർത്ഥന തുടരുന്നു; വത്തിക്കാനിൽ ഇന്ന് കർദിനാൾ പിയട്രോ പരോളിന്റെ നേതൃത്വത്തിൽ പ്രത്യേക ജപമാല പ്രാർത്ഥന

മാർപാപ്പയ്ക്ക് വേണ്ടി ലോകം മുഴുവൻ പ്രാർത്ഥന തുടരുന്നു; വത്തിക്കാനിൽ ഇന്ന് കർദിനാൾ പിയട്രോ പരോളിന്റെ നേതൃത്വത്തിൽ പ്രത്യേക ജപമാല പ്രാർത്ഥന

വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ സൗഖ്യത്തിനായി ലോകം മുഴുവൻ നിന്നും പ്രാർത്ഥനകൾ ഉയരുന്നു. വത്തിക്കാൻ സ്‌റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് എല്ലാ കർദിനാൾമാരും വൈദികരും കന്യാസ്ത്രീകളും ജീവനക്കാരും ചേർന്ന് വത്തിക്കാനിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കും.

ഫ്രാൻസിസ് മാർപാപ്പയെ പ്രവേശിപ്പിച്ചിരിക്കുന്ന ജെമെല്ലി ആശുപത്രിക്ക് മുന്നിലും വിശ്വാസികളുടെ നേതൃത്വത്തിൽ ജപമാല പ്രാർത്ഥനകൾ നടക്കുന്നുണ്ട്. ഇന്നലെ ഞായാറാഴ്ചയും ശനിയാഴ്ചയും നടന്ന പ്രാർത്ഥനയിൽ വൈദികരും സന്യസ്തരും വിശ്വാസികളും ഉൾപ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഫ്രാൻസിസ് പാപ്പയുടെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥനകൾ നടന്നു വരികയാണ്.

ഇന്നലെ ഞായറാഴ്ച റോമിലെ സെൻ്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി റോം രൂപതയുടെ കർദിനാൾ വികാരി കർദിനാൾ ബൽഡസാരെ റീന വിശുദ്ധ കുർബാന അർപ്പിച്ചു. കർത്താവ് മാർപാപ്പയെ തന്റെ കൃപയാൽ താങ്ങുകയും ആരോഗ്യ പ്രതിസന്ധിയെ നേരിടാൻ ശക്തി നൽകുകയും ചെയ്യുവാൻ ദൈവീക ഇടപെടലുണ്ടാകാൻ വിശ്വാസികൾ പ്രാർത്ഥിച്ചു. ഇന്നലെ രാവിലെ റോമിലെ ജെമെല്ലി ഹോസ്പിറ്റലിലെ പത്താം നിലയിലെ അപ്പാർട്ട്‌മെൻ്റിൽ തന്നെ പരിചരിക്കുന്നവരോടൊപ്പം പാപ്പ വിശുദ്ധ കുർബാനയിൽ പങ്കെടുത്തിരിന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.