'പിതാവേ, ഭരണ കാര്യങ്ങളിൽ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ജ്ഞാനം പകരണമേ' ; ട്രംപിന്റെ ആദ്യ കാബിനറ്റ് മീറ്റിങ് ആരംഭിച്ചത് പ്രാർത്ഥനയോടെ

'പിതാവേ, ഭരണ കാര്യങ്ങളിൽ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ജ്ഞാനം പകരണമേ' ; ട്രംപിന്റെ ആദ്യ കാബിനറ്റ് മീറ്റിങ് ആരംഭിച്ചത് പ്രാർത്ഥനയോടെ

വാഷിങ്ടൺ ഡിസി: അമേരിക്കയിലെ ആദ്യത്തെ കാബിനറ്റ് മീറ്റിങ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ചത് പ്രാർത്ഥനയോടെ. കാബിനറ്റ് അം​ഗങ്ങളെല്ലാം ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായി മാറി. ട്രംപിന്റെ നിർദേശ പ്രകാരം യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെൻ്റിൻ്റെ സെക്രട്ടറി സ്കോട്ട് ടർണർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.

'പിതാവേ, അങ്ങയുടെ സാന്നിധ്യത്തിലായിരിക്കാനുള്ള ഈ മഹത്തായ പദവിക്ക് ഞങ്ങൾ നന്ദി പറയുന്നു. ഈ ദിവസം കാണാൻ ഞങ്ങളെ അനുവദിച്ചതിന് ഞങ്ങൾ നന്ദി പറയുന്നു. ഓരോ പ്രഭാതത്തിലും ദൈവത്തിന്റെ കരുണ പുതിയതാണെന്നും പിതാവായ ദൈവമേ ഞങ്ങൾ നിനക്കു മഹത്വവും ബഹുമാനവും നൽകുന്നു. ദൈവമേ, പ്രസിഡൻ്റ് ട്രംപിനെ നിയമിച്ചതിന് നന്ദി.

പിതാവേ, ഭരണകർത്തവ്യങ്ങളിൽ പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനും ജ്ഞാനം നൽകണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഈ മേശയ്‌ക്ക് ചുറ്റിലും ഈ മുറിയിലുമുള്ള എൻ്റെ എല്ലാ സഹപ്രവർത്തകർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.

കർത്താവായ ദൈവമേ, ഞങ്ങളെ നീതിപൂർവകമായ വ്യക്തതയോടെ നയിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. കർത്താവ് ദൈവമായിരിക്കുന്ന ജനത ഭാഗ്യമുള്ളവരാണെന്ന് ബൈബിൾ പറയുന്നു. പിതാവേ ഞങ്ങൾ അങ്ങയെ ബഹുമാനിക്കുന്നു. ഈ രാജ്യത്ത് വിശ്വാസം പുനസ്ഥാപിക്കാനും അമേരിക്കയിലെ ജനങ്ങൾക്ക് അനുഗ്രഹമാകാനും ഈ അവസരം നൽകിയതിന് നന്ദി. കർത്താവായ ദൈവമേ, ഇന്ന് ഞങ്ങളുടെ മീറ്റിങിൽ ഞങ്ങളുടെ സംഭാഷണത്തിൽ നിങ്ങൾ മഹത്വപ്പെടണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു'- എന്ന് പറഞ്ഞുകൊണ്ടാണ് പ്രാ‍ർത്ഥന അവസാനിച്ചത്.

നിരവധി ആളുകളാണ് ട്രംപിന്റെ പ്രാർത്ഥനാ മനോഭാവത്തെ പിന്തുണച്ച് രം​ഗത്തെത്തിയത്. ദൈവത്തിൻ്റെ അധികാരത്തിന് പുറത്ത് ഒന്നും ചെയ്യാനുള്ള നമ്മുടെ കഴിവില്ലായ്മയുടെ അംഗീകാരമാണിതെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. അമേരിക്കയുടെ 47ാമത് പ്രസിഡന്റായപ്പോഴും ബൈബിൾ ഉയർത്തിപ്പിടിച്ച് ദൈവനാമത്തിലായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.