ചെന്നൈ: ജനാധിപത്യവും ഫെഡറല്‍ സംവിധാനവും സംരക്ഷിക്കാനുമുള്ള പോരാട്ടമാണ് കേന്ദ്രസര്‍ക്കാരിന്റെ ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരെ നടക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ജനസംഖ്യാടിസ്ഥാനത്തില്‍ ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
'സംസ്ഥാനങ്ങളുടെ ശക്തി കുറക്കുക എന്നത് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപി മണ്ഡല പുനര്‍നിര്‍ണയത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകള്‍ക്ക് വ്യക്തതയില്ല. രണ്ട് വര്‍ഷമായി മണിപ്പൂര്‍ കത്തുകയാണ്. അവരുടെ ശബ്ദം പാര്‍ലമെന്റില്‍ എത്തുന്നില്ല. കാരണം അവര്‍ക്ക് അംഗബലമില്ല. ജനസംഖ്യാടിസ്ഥാനത്തില്‍ മണ്ഡലം പുനര്‍നിര്‍ണയിക്കുന്നത് നീതിയല്ല'- സ്റ്റാലിന്‍ പറഞ്ഞു.
ഇടുങ്ങിയ രാഷ്ട്രീയ മനോഭാവത്തോടെയാണ് ബിജെപി മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. "നമ്മുടെയെല്ലാം തലയ്ക്ക് മുകളിൽ തൂങ്ങിക്കിടക്കുന്ന വാളാണ് മണ്ഡല പുനർനിർണയം. വടക്കേ ഇന്ത്യയിൽ മുൻതൂക്കം ലഭിക്കുമെന്നത് കൊണ്ടാണ് ബിജെപി മണ്ഡല പുനർനിർണയവുമായി മുന്നോട്ടുപോവുന്നത്. കൂടിയാലോചനകളില്ലാതെ ബിജെപി അവരുടെ തീരുമാനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു." കേരളത്തോട് കേന്ദ്രം അവഗണന കാണിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം യോഗത്തില്‍ 13 പാര്‍ട്ടികളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. തൃണമൂല്‍, വൈ.എസ്.ആർ. കോൺഗ്രസ് പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തില്ല.