ബെർട്രാൻഡ് ഡി ഗോട്ട് എന്നറിയപ്പെടുന്ന ക്ലെമന്റ് അഞ്ചാമൻ മാർപാപ്പ കത്തോലിക്കാ സഭയിലെ 196ാം മാർപാപ്പയായിരുന്നു. 1305 മുതൽ 1314 വരെ സഭയെ നയിച്ച മാർപാപ്പയുടെ ചില നിലപാടുകൾ ഇന്നും ചർച്ച ചെയ്യപ്പെടുന്നവയാണ്. ഫ്രാൻസിലെ അവിഗോണിലെക്ക് മാർപാപ്പയുടെ ആസ്ഥാനം മാറ്റിയ നടപടി വിമർശനങ്ങൾക്കടക്കം ഇരയായിരുന്നു.
1314 ഏപ്രിൽ 20 ന് മരണപ്പെട്ട മാർപാപ്പയുടെ സംസ്കാര ചടങ്ങിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ അവിശ്വസനീയമായ ചില സംഭവങ്ങൾക്കും ലോകം സാക്ഷിയായി. ഫ്രാൻസിലെ ഗിയെനിലെ പള്ളിയിൽ സംസ്കരിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിച്ചു. അതിനിടെ ശക്തമായ ഒരു ഇടിമിന്നൽ ഉണ്ടാവുകയും മൃതദേഹം വെച്ചിരുന്ന ദേവാലയത്തിന് മിന്നൽ ഏൽക്കുകയും ചെയ്തു.
ശക്തമായ മിന്നലിൽ മാർപാപ്പയുടെ ശരീരം ഏതാണ്ട് പൂർണമായും കത്തി നശിച്ചു. മാർപാപ്പയുടെ ഭൗതികാവശിഷ്ടങ്ങളിൽ ഭൂരിഭാഗവും നശിച്ചെന്നും വെറും ചാരം മാത്രമാണ് അവശേഷിച്ചതെന്നും ചില ചരിത്ര രേഖകൾ പറയുന്നു.
ഒരു മാർപാപ്പയുടെ ശരീരം മിന്നലേറ്റ് തീപിടിച്ച് നശിക്കുന്നത് വളരെ അപൂർവമായ സംഭവമായതുകൊണ്ട് തന്നെ ഇത് ശ്രദ്ധേയമായി മാറി.