വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാർപാപ്പയുടെ ശവകുടീരത്തില്‍ ആദരാഞ്ജലി അർപ്പിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. ശനിയാഴ്ച റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയിലെത്തിയ മാർപാപ്പ ഫ്രാന്‍സിസ്കസ് എന്ന് ആലേഖനം ചെയ്ത ഫ്രാന്‍സിസ് മാർപ്പാപ്പയുടെ ശവകുടീരത്തില്‍ പുഷ്പം അർപ്പിച്ചു. മാർപാപ്പ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വത്തിക്കാന് പുറത്ത് മാർപാപ്പ നടത്തുന്ന ആദ്യ സന്ദർശനമാണ് ഇത്.
അതോടൊപ്പം ജെനാസാനോയിലെ മദർ ഓഫ് ഗുഡ് കൗൺസിൽ ദേവാലയവും ലിയോ പാപ്പ സന്ദർശിച്ചു. റോമിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ ദേവാലയം സെന്റ് അഗസ്റ്റിനിയൻ സന്യാസിമാരുടെ നിയന്ത്രണത്തിലാണ്. കൂടാതെ പരിശുദ്ധ അമ്മയുടെ ഒരു പുരാതന ചിത്രം ഇവിടെയുണ്ട്. സഭയ്ക്കും ലിയോ പതിമൂന്നാമന്റെ ഓർമ്മയ്ക്കും പ്രിയങ്കരമാണ് ഈ ചിത്രമെന്ന് വത്തിക്കാൻ വെളിപ്പെടുത്തി.
പാപ്പ ദേവാലയത്തിൽ സന്യാസിമാരെ അഭിവാദ്യം ചെയ്തു. തുടർന്ന് അൾത്താരയിലും മരിയൻ ചിത്രത്തിന്റെ പക്കലും പോയി പ്രാർഥിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ നല്ല ഉപദേശകയായ മാതാവിനോടുള്ള പ്രാർഥനയും പരിശുദ്ധ പിതാവ് ചൊല്ലിയെന്ന് വത്തിക്കാൻ പറഞ്ഞു.
“സഭ എന്നെ ഏൽപ്പിച്ച പുതിയ ശുശ്രൂഷയുടെ ആദ്യ ദിവസങ്ങളിൽ പത്രോസിന്റെ പിൻഗാമി എന്ന നിലയിൽ ഈ ദൗത്യം നിർവഹിക്കാൻ ഇവിടെ വരാൻ ഞാൻ വളരെയധികം ആഗ്രഹിച്ചു. ഈ ദേവാലയം നമുക്ക് ഒരു വലിയ സമ്മാനമാണ്. അമ്മ ഒരിക്കലും തന്റെ മക്കളെ ഉപേക്ഷിക്കാത്തതുപോലെ നിങ്ങളും അമ്മയോട് വിശ്വസ്തരായിരിക്കണം” പാപ്പ അവിടെയുണ്ടായിരുന്നവരോട് പറഞ്ഞു.