'മനുഷ്യന്‍ മരിക്കുമ്പോള്‍ ചിരിക്കുന്ന കടല്‍ കിഴവന്‍; കടുവാക്കൂട്ടിലേക്ക് ഇട്ടാലെ പ്രാണഭയം മനസിലാകൂ': വനം മന്ത്രിക്കെതിരെ വി.എസ്. ജോയ്

'മനുഷ്യന്‍ മരിക്കുമ്പോള്‍ ചിരിക്കുന്ന കടല്‍ കിഴവന്‍; കടുവാക്കൂട്ടിലേക്ക് ഇട്ടാലെ പ്രാണഭയം മനസിലാകൂ': വനം മന്ത്രിക്കെതിരെ വി.എസ്. ജോയ്

മലപ്പുറം: വര്‍ധിച്ചു വരുന്ന വന്യജീവി ആക്രമണത്തില്‍ വനം മന്ത്രി എ.കെ ശശീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്. മനുഷ്യന്‍ മരിക്കുമ്പോള്‍ ചിരിക്കുകയും മൃഗങ്ങള്‍ മരിക്കുമ്പോള്‍ കരയുകയും ചെയ്യുന്ന വനം മന്ത്രിയാണ് കേരളത്തിന്റേതെന്ന് വി.എസ് ജോയ് പറഞ്ഞു.

വനം മന്ത്രിയുടെ കൈയ്യും കാലും കെട്ടി കടുവാക്കൂട്ടിലേക്ക് ഇട്ടാലെ പ്രാണഭയത്തില്‍ ഈ നാട്ടിലെ ജനങ്ങള്‍ ജീവിക്കുന്നത് എങ്ങനെയെന്ന് മനസിലാകൂ. കാളികാവില്‍ ടാപ്പിങ് തൊഴിലാളി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിലാണ് ജോയ് വനം മന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

കേരളത്തില്‍ ജനാധിപത്യം അല്ല മൃഗാധിപത്യമാണ് നടക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ക്ക് ചുടുകട്ട എടുക്കേണ്ടി വരും. നഷ്ടപരിഹാരം മാത്രമല്ല, നടപടി ഉണ്ടാകണം. ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും വി.എസ് ജോയ് പറഞ്ഞു.

ഇന്നലെ രാവിലെയായിരുന്നു ടാപ്പിങ് തൊഴിലാളിയായ അബ്ദുള്‍ ഗഫൂറിനെ കടുവ കടിച്ചു കൊന്നത്. ഒപ്പമുണ്ടായിരുന്നയാള്‍ ഓടിരക്ഷപ്പെട്ടു. നരഭോജി കടുവയെ പിടികൂടാന്‍ ഉള്ള ദൗത്യം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആരംഭിച്ചിട്ടുണ്ട്.

ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കാളികാവ് അടയ്ക്കാക്കുണ്ട് റാവുത്തന്‍ മലയില്‍ ഇന്നലെ രാത്രി മുതല്‍ പരിശോധന ആരംഭിച്ചു. കുങ്കി ആനകളെയും എത്തിച്ചിട്ടുണ്ട്. മയക്കുവെടി വെക്കാന്‍ എത്തിയ സംഘത്തിന് പുറമേ 50 അംഗ ആര്‍ആര്‍ടി സംഘവും കാളികാവില്‍ എത്തിയിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.