മാത്യൂസ് മാർ പോളികാർപ്പസ് മാവേലിക്കര ഭദ്രാസനത്തിൻ്റെ പുതിയ മെത്രാന്‍

മാത്യൂസ് മാർ പോളികാർപ്പസ് മാവേലിക്കര ഭദ്രാസനത്തിൻ്റെ പുതിയ  മെത്രാന്‍

മാവേലിക്കര: മാത്യൂസ് മാർ പോളികാർപ്പസ് സീറോ മലങ്കര മാവേലിക്കര ഭദ്രാസനത്തിൻ്റെ പുതിയ മെത്രാന്‍. ബിഷപ്പ് ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്  വിരമിച്ചതിനെ തുടർന്നാണ് മാത്യൂസ് മാർ പോളികാർപ്പസിനെ മാവേലിക്കര ഭദ്രാസനത്തിൻ്റെ മെത്രാനായി നിയമിച്ചത്. തിരുവനന്തപുരം മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ക്‌ളീമിസാണ് പ്രഖ്യാപനം നടത്തിയത്. നിലവിൽ തിരുവനന്തപുരം അതിരൂപത സഹായ മെത്രാനാണ് മാത്യൂസ് മാർ പോളികാർപ്പസ്.



തിരുവല്ല അതിരൂപതയുടെ ചാൻസലര്‍, കാറ്റിക്കിസം ഡയറക്ടർ, സഭയിലെ കാറ്റെക്കറ്റിക്കൽ ഗ്രന്ഥങ്ങൾ തയ്യാറാക്കുന്നതിനുള്ള കമ്മീഷന്റെ ഡയറക്ടർ, സെന്റ് മേരീസ് മലങ്കര സെമിനാരിയുടെ പ്രൊഫസർ, വിവിധ ഇടവകകളുടെ വികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു.

2022 മെയ് അഞ്ചിന് തിരുവനന്തപുരം മേജർ ആർച്ചിപാർക്കിയുടെ സഹായ മെത്രാനായി നിയമിതനായ അദേഹം 2022 ജൂലൈ 15ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽവെച്ചാണ് അഭിഷിക്തനായത്. 1955-ൽ മാവേലിക്കര രൂപതയിലെ പുത്തൂരിൽ ഗീവർഗീസിന്റെയും കുഞ്ഞമ്മയുടെയും മകനായി മാത്യൂസ് പോളികാർപ്പോസ് ജനിച്ചു.

സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. കോട്ടയം വടവാതൂരിലെ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ നിന്ന് തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പൂർത്തിയാക്കിയ ശേഷം 1983 ഡിസംബർ 18ന് പൗരോഹിത്യം സ്വീകരിച്ചു.

തുടർന്ന് ചെന്നൈ ലയോള കോളേജിൽ നിന്ന് ബിരുദവും മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഫ്രഞ്ച് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും തിരുനെൽവേലിയിലെ എംഎസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടി.

മാർ ഇവാനിയോസ് കോളേജിന്റെ പ്രിൻസിപ്പൽ, കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഇന്റർവ്യൂ ബോർഡ് അംഗം, കേരള യൂണിവേഴ്സിറ്റിയിലെ ഫ്രഞ്ച്, ലാറ്റിൻ ഭാഷകളുടെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കേരള യൂണിവേഴ്സിറ്റിയിലെ അക്കാദമിക് കൗൺസിൽ അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.