‘ലോകം അനുകമ്പയില്‍ വളരട്ടെ’; ആദ്യ പ്രാർത്ഥനാ നിയോ​ഗവുമായി ജൂണ്‍ മാസത്തിൽ ലിയോ പതിനാലമൻ മാർപാപ്പ

‘ലോകം അനുകമ്പയില്‍ വളരട്ടെ’; ആദ്യ പ്രാർത്ഥനാ നിയോ​ഗവുമായി ജൂണ്‍ മാസത്തിൽ ലിയോ പതിനാലമൻ മാർപാപ്പ

വത്തിക്കാന്‍ സിറ്റി: യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിക്ക് സമര്‍പ്പിച്ചിരിക്കുന്ന ജൂണ്‍ മാസത്തിലെ ലിയോ പതിനാലമൻ മാർപാപ്പയുടെ പ്രാര്‍ത്ഥനാ നിയോഗം പുറത്തുവിട്ടു. ‘ലോകം അനുകമ്പയില്‍ വളരട്ടെ’ എന്നതാണ് പാപ്പയുടെ ജൂണ്‍ മാസത്തിലെ പ്രാര്‍ത്ഥനാ നിയോഗം.

“നമുക്ക് ഓരോരുത്തർക്കും യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തിൽ ആശ്വാസം കണ്ടെത്താനും ലോകത്തോട് കരുണ കാണിക്കാൻ അവിടുത്തെ ഹൃദയത്തിൽ നിന്ന് പഠിക്കാനും കഴിയട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം” – മാർപാപ്പ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

“യേശുവുമായുള്ള വ്യക്തിപരമായ ബന്ധം വളർത്തിയെടുക്കുന്നതിലൂടെ നമ്മുടെ ഹൃദയങ്ങൾ ദൈവത്തോട് കൂടുതൽ അനുരൂപപ്പെടുന്നു. നാം സ്നേഹത്തിലും കാരുണ്യത്തിലും വളരുന്നു. കരുണ എന്താണെന്ന് നമുക്ക് നന്നായി മനസിലാക്കാൻ കഴിയുന്നു. യേശു എല്ലാവരോടും പ്രത്യേകിച്ച് ദരിദ്രരോടും രോഗികളോടും കഷ്ടപ്പെടുന്നവരോടും നിരുപാധികമായ സ്നേഹം പ്രകടിപ്പിച്ചു.”ആവശ്യമുള്ളവരുടെ നേരെ കരങ്ങൾ നീട്ടിക്കൊണ്ട് ഈ കാരുണ്യ സ്നേഹം അനുകരിക്കാൻ പാപ്പ എല്ലാവരോടും ആഹ്വാനം ചെയ്തു. തുടര്‍ന്ന് തിരുഹൃദയത്തോടുള്ള പ്രാര്‍ത്ഥനയും പാപ്പ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരുഹൃദയത്തോടുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ ഇന്ന് ഞാന്‍ അങ്ങയുടെ ആര്‍ദ്രഹൃദയത്തിലേക്ക് വരുന്നു. കുഞ്ഞുങ്ങളുടെയും ദരിദ്രരുടെയും കഷ്ടപ്പെടുന്നവരുടെയും എല്ലാ മനുഷ്യ ദുരിതങ്ങളുടെയും മേലും കരുണ ചൊരിയുന്ന അങ്ങയുടെ അടുക്കലേക്ക് ഞാൻ വരുന്നു. അങ്ങയെ കൂടുതല്‍ ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നു. സുവിശേഷത്തില്‍ അങ്ങയെക്കുറിച്ച് ധ്യാനിക്കാനും അങ്ങയോടൊപ്പമാകാനും അങ്ങില്‍ നിന്ന് പഠിക്കാനും എല്ലാ ദാരിദ്ര്യത്തെയും തൊട്ടറിഞ്ഞ അങ്ങയുടെ കരുണയെ ആഴത്തില്‍ അനുഭവവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അങ്ങേ ദിവ്യവും മാനുഷികവുമായ ഹൃദയത്തോടെ ഞങ്ങളെ അളവില്ലാതെ സ്‌നേഹിച്ചുകൊണ്ട് അങ്ങ് ഞങ്ങള്‍ക്ക് പിതാവിന്റെ സ്‌നേഹം കാണിച്ചു തന്നുവല്ലോ. എല്ലാ മക്കള്‍ക്കും അങ്ങയെ കണ്ടുമുട്ടാനുള്ള കൃപ നല്‍കണമേ. പ്രാര്‍ത്ഥനയിലും ജോലിയിലും ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും അങ്ങയെ മാത്രം അന്വേഷിക്കാനായി ഞങ്ങളുടെ പദ്ധതികളെ മാറ്റണമേ.. ലോകത്തെ കരുണയോടെ സേവിക്കാനുള്ള ദൗത്യത്തിനായി ഇന്ന് ഞങ്ങളെ അയയ്‌ക്കേണമേ, എല്ലാ ആശ്വാസത്തിന്റെയും ഉറവിടം അങ്ങ് തന്നെയാണല്ലോ. ആമേന്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.