വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമന്‍ മാർപാപ്പയുടെ മിഷനറി ജീവിതം ഡോക്യുമെന്ററിയാകുന്നു. കര്‍ദിനാള്‍ പ്രെവോസ്റ്റിന്റെ സ്‌നേഹവും സേവനവും നേരിട്ട് അനുഭവിച്ച മിഷന്‍ പ്രദേശങ്ങളിലെ ജനങ്ങളുടെ അനുഭവ കഥയാണ് ‘ലിയോ ഓഫ് പെറു’ ( ലിയോൺ ഡി പെറു) എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നത്.
ഡോക്യുമെന്ററിയുടെ ട്രെയിലര്‍ വത്തിക്കാന്‍ മീഡിയ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ചാനലുകളിൽ സംപ്രേഷണം ചെയ്ത ആദ്യ ദൃശ്യങ്ങളും പെറുവില്‍ സേവനം ചെയ്ത സ്ഥലങ്ങളിലെ ആളുകളുടെ പ്രതികരണങ്ങളും ഉള്‍പ്പെടുത്തിയതാണ് ഡോക്യുമെന്ററിയുടെ ട്രെയിലര്‍. മാധ്യമ പ്രവർത്തകരായ സാൽവറ്റോർ സെർനുസിയോ, ഫിലിപ്പെ ഹെരേര-എസ്പാലിയറ്റ്, ജെയിം വിസ്കൈനോ ഹാരോ എന്നിവർ ചേർന്നാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.
‘പാദ്രെ റോബര്‍ട്ടോ’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ലിയോ പാപ്പയുടെ മിഷനറി ജീവിതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഈ ദൃശ്യാവിഷ്‌കാരം ഒരുക്കുന്നത്. മിഷനറി വൈദികന്‍, ഇടവക വികാരി, പ്രഫസര്‍, ബിഷപ് എന്നീ നിലകളില്‍ ലിയോ പാപ്പ പ്രവര്‍ത്തിച്ച ചുലുക്കാനാസ്, ട്രൂജില്ലോ, ലിമ, കാലാവോ, ചിക്ക്‌ലായോ തുടങ്ങിയ ഇടങ്ങളിലൂടെയാണ് ഈ ഡോക്യുമെന്ററി യാത്ര ചെയ്യുന്നത്.
മിഷന്‍ ശുശ്രൂഷയില്‍ അദേഹത്തോട് വളരെ അടുത്ത് പ്രവര്‍ത്തിച്ച വൈദികര്‍, ബിഷപ്പുമാര്‍, ഇടവക പുരോഹിതന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ അനുഭവങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അശരണരായ മനുഷ്യര്‍ക്ക് വേണ്ടി അദേഹം ചെയ്ത നിസ്വാര്‍ത്ഥ സേവനങ്ങള്‍ ലോകത്തിന് മാതൃകയാണ്. ചിക്ലായോയിലെ ബിഷപ്പ് ആയിരിക്കുമ്പോള്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ജനതയെ സഹായിക്കാന്‍ മുന്നോട്ടുവന്നു. വെള്ളത്തില്‍ മുങ്ങിയ തെരുവുകളിലേക്ക് ധൈര്യത്തോടെ ഇറങ്ങിക്കൊണ്ട് ദുരിതമനുഭവിച്ചവരെ സഹായിക്കാന്‍ കടന്നുവന്ന ലിയോ പാപ്പയെ ഇവിടെയുള്ളവര്‍ ഇന്നും നന്ദിയോടെ ഓര്‍ക്കുന്നു.
വത്തിക്കാൻ മീഡിയയുടെ ഔദ്യോഗിക ചാനലുകളിൽ 'ലിയോൺ ഡി പെറു' ഉടൻ സംപ്രേക്ഷണം ചെയ്യും.