നോക്ക് മരിയന്‍ തീര്‍ത്ഥാടനത്തിലെ ജപമാല റാലിയിൽ പങ്കെടുത്ത് ആയിരങ്ങൾ; ജപമാല ആത്മീയ നവീകരണത്തിനുള്ള ഉപകരണം ആക്കണമെന്ന് ബിഷപ്പ് ഡൊണാള്‍

നോക്ക് മരിയന്‍ തീര്‍ത്ഥാടനത്തിലെ ജപമാല റാലിയിൽ പങ്കെടുത്ത് ആയിരങ്ങൾ; ജപമാല ആത്മീയ നവീകരണത്തിനുള്ള ഉപകരണം ആക്കണമെന്ന് ബിഷപ്പ് ഡൊണാള്‍

നോക്ക്: നോക്കിലുള്ള ദേശീയ മരിയന്‍ ദേവാലയത്തില്‍ നടന്ന ജപമാല റാലിയിൽ പങ്കെടുത്ത് 10,000-ത്തിലധികം തീര്‍ത്ഥാടകര്‍. ഓള്‍ അയര്‍ലന്‍ഡ് ജപമാല റാലിയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ജപമാല റാലി.

വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും സജീവ പങ്കാളിത്തം ജപമാല റാലിയെ കൂടുതൽ മികവുള്ളതാക്കി. 1985-ൽ ആരംഭിച്ച ഈ ജപമാല റാലിയില്‍ ഓരോ വര്‍ഷവും ആയിരങ്ങള്‍ പങ്കുചേരുന്നുണ്ട്. ബസിലിക്കയിലും അപ്പാരീഷൻ ചാപ്പലിലും നടന്ന കുമ്പസാരത്തിലും വിശുദ്ധ കുർബാനയിലും വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തിരിന്നു.

ആധുനിക ലോകത്തിലെ ആഴത്തിലുള്ള ആത്മീയ നവീകരണത്തിനും മിഷനറി ഇടപെടലിനുമുള്ള പരിവര്‍ത്തനാത്മക ഉപകരണമാണ് ജപമാലയെന്ന് ബിഷപ് ഡൊണാള്‍ മക്കൗണ്‍ ദിവ്യബലിക്കിടയിൽ നൽകിയ സന്ദേശത്തിൽ പറഞ്ഞു.

നമ്മള്‍ ഭ്രാന്തമായ വേഗത്തിന്റെ യുഗത്തിലാണ് ജീവിക്കുന്നത്. വേഗത പ്രധാനമാണ്. കേള്‍ക്കല്‍ കുറവാണ്. ഈ സാംസ്‌കാരിക തിടുക്കത്തിനുള്ള ഒരു മറുമരുന്നായി ജപമാല സ്വീകരിക്കാന്‍ ബിഷപ്പ് വിശ്വാസികളോട് ആഹ്വാനം ചെയ്തു. മറിയത്തെപ്പോലെ പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങള്‍ക്ക് തുറന്നവരാക്കാന്‍ ജപമാലക്ക് കഴിയുമെന്നും ബിഷപ്പ് പറഞ്ഞു.

ഈ വര്‍ഷത്തെ റാലിയില്‍ പന്തക്കുസ്ത തിരുനാളിനെ സ്വാഗതം ചെയ്യുന്നതിനായി ബസിലിക്കയില്‍ യുവജന സമ്മേളനവും പ്രാര്‍ത്ഥനാ ജാഗരണവും ഉള്‍പ്പെടുത്തിയിരുന്നു. റാലിയില്‍ പങ്കെടുത്ത നൂറുകണക്കിന് വിശ്വാസികള്‍ ഒരുമിച്ച് ചേര്‍ന്ന് പുറത്ത് ഒരു വലിയ മനുഷ്യ ജപമാലയും സൃഷ്ടിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.