ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ചു കത്തി; 24 ജീവനക്കാരെ രക്ഷപ്പെടുത്തി

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ചു കത്തി; 24 ജീവനക്കാരെ രക്ഷപ്പെടുത്തി

മസ്‌കറ്റ്: ഒമാന്‍ ഉള്‍ക്കടലില്‍ അമേരിക്കന്‍ എണ്ണക്കപ്പല്‍ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ചു. യുഎഇയിലെ ഖോര്‍ഫക്കാന് 24 നോട്ടിക്കല്‍ മൈല്‍ അകലെ പ്രാദേശിക സമയം പുലര്‍ച്ചെ 1.40 നാണ് അപകടമുണ്ടായത്.

അമേരിക്കന്‍ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിള്‍, ആന്റിഗ ആന്റ് ബര്‍ഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് വലിയ അഗ്നിബാധയുണ്ടായി.

അഡലിന്‍ കപ്പലില്‍ നിന്ന് 24 നാവികരെ രക്ഷപ്പെടുത്തിയതായി യുഎഇ അധികൃതര്‍ അറിയിച്ചു. അമേരിക്കന്‍ കപ്പലിലെ ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ക്രൂഡ് ഓയിലുമായി ചൈനയിലെ സൗഷാന്‍ തുറമുഖത്തേക്ക് സഞ്ചരിക്കുന്നതിനിടെയാണ് ഫ്രണ്ട് ഈഗിള്‍ അപകടത്തില്‍ പെട്ടത് എന്നാണ് വിവരം. ഇറാഖിലെ ബസറ ഓയില്‍ ടെര്‍മിനലില്‍ നിന്ന് പ്രാദേശിക സമയം ഇന്നലെ ഒമ്പതരയോടെ പുറപ്പെട്ട കപ്പല്‍ ഇന്നു പുലര്‍ച്ചെ 1.37 നാണ് അപകടത്തില്‍ പെട്ടത്.

12.8 നോട്ട് വേഗത്തില്‍ നേര്‍ദിശയില്‍ തെക്കുഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഫ്രണ്ട് ഈഗിളിന്റെ വേഗത പെട്ടെന്ന് 0.6 നോട്ട് ആയി കുറയുകയും കപ്പല്‍ വെട്ടിത്തിരിയുകയും ചെയ്തു. ഖോര്‍ഫക്കാനില്‍ നിന്ന് സൂയസ് കനാല്‍ ലക്ഷ്യമാക്കി നീങ്ങിയ അഡലിനിലെ നാവികര്‍ തൊട്ടു മുന്നിലെത്തിയ ശേഷമാണ് ഭീമന്‍ ടാങ്കര്‍ കണ്ടത്.

അമേരിക്കന്‍ കപ്പലിലെ എഞ്ചിന്‍ തകരാറോ നാവിഗേഷന്‍ ഉപകരണങ്ങള്‍ തകരാറിലായതോ ആണ് അപകട കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. കപ്പലുകളില്‍ തീ പടരുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇസ്രായില്‍ - ഇറാന്‍ യുദ്ധത്തിന്റെ ഭാഗമായി കപ്പലുകള്‍ ആക്രമിക്കപ്പെട്ടതായിരിക്കാമെന്ന് സമൂഹ മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.