മസൂദ് അസ്ഹര്‍ പാക് അധീന കശ്മീരില്‍; രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

മസൂദ് അസ്ഹര്‍ പാക് അധീന കശ്മീരില്‍; രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവനും 2001 ലെ പാര്‍ലമെന്റ് ആക്രമണം ഉള്‍പ്പെടെ ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദിയുമായ മസൂദ് അസ്ഹറിനെ പാക് അധീന കാശ്മീരില്‍ കണ്ടതായി വിവരം.

പാക് അധീന കാശ്മീരിലെ ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലാണ് മസൂദിനെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള കൊടും ഭീകരനാണ് മസൂദ് അസ്ഹര്‍. 2016 ലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ആക്രമണം, 40 ല്‍ അധികം സൈനികര്‍ കൊല്ലപ്പെട്ട 2019 ലെ പുല്‍വാമ ഭീകരാക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ നിരവധി ഭീകര പ്രവര്‍ത്തനങ്ങളുടെ സൂത്രധാരനായിരുന്നു അസ്ഹര്‍.

ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ സ്‌കര്‍ദുവിലുള്ള സദ്പാറ റോഡ് പരിസരത്താണ് അസ്ഹറിനെ കണ്ടത് എന്നാണ് വിവരം. വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ ഒളിച്ചുതാമസിക്കാന്‍ പറ്റിയ ഇടമാണ് ഇതെന്നാണ് വിലയിരുത്തല്‍.

ഇന്ത്യ, യുഎസ്, ഐക്യരാഷ്ട്രസഭ എന്നിവ ഉപരോധം ഏര്‍പ്പെടുത്തിയ അസ്ഹര്‍ പാകിസ്ഥാന്റെ മണ്ണില്‍ കാലുകുത്തിയാല്‍ പിടികൂടി ഇന്ത്യയെ ഏല്‍പ്പിക്കും എന്ന് പാകിസ്ഥാന്‍ മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ ഈയടുത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.