മിന്നല്‍ പ്രളയം: കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുന്നു; നൂറോളം പേര്‍ കുടുങ്ങിയതായി സംശയം, രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സേന

മിന്നല്‍ പ്രളയം: കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുന്നു; നൂറോളം പേര്‍ കുടുങ്ങിയതായി സംശയം, രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സേന

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മേഘ വിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കൂടുതല്‍ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘവും വ്യോമസേനയുടെ ഹെലികോപ്റ്ററും തിരച്ചിലിനായി എത്തും. കൂടുതല്‍ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി ധരാളിലേക്കെത്തും. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

ഉത്തരകാശിയിലെ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നാല് പേര്‍ മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഒന്‍പത് സൈനികര്‍ അടക്കം നൂറോളം പേരെ കാണാതായതായാണ് സൂചന. മേഖലയില്‍ പലയിടത്തും വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുണ്ട്. ഗംഗോത്രി തീര്‍ഥാടന പാതയിലെ പ്രധാന ഗ്രാമമായ ധരാലിയെ മേഘ വിസ്ഫോടനവും മണ്ണിടിച്ചിലും പൂര്‍ണമായും തകര്‍ത്തു. വിനോദസഞ്ചാരികള്‍ അടക്കം ഒട്ടേറെപ്പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ട്.

ഉത്തരകാശിയിലെ ധരാലി ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:45 ഓടെയാണ് ആദ്യത്തെ വന്‍ മേഘ വിസ്‌ഫോടനമുണ്ടായത്. ഇതിന് പിന്നാലെയാണ് സുഖി ടോപ്പില്‍ സൈനിക ക്യാംപിന് സമീപത്തായി വീണ്ടും മേഘ വിസ്‌ഫോടനം ഉണ്ടായതായത്. മണ്ണിടിച്ചിലില്‍ ഹര്‍ഷീലിലുള്ള സൈനിക ക്യാംപ് തകര്‍ന്നാണ് ഒന്‍പത് സൈനികരെ കാണാതായത്. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്ന സ്ഥലത്തെ നിരവധി ഹോം സ്റ്റേകളും വീടുകളും ഹോട്ടലുകളും അടക്കം ഒഴുകിപ്പോയിട്ടുണ്ട്. കെട്ടിടങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ തിരച്ചില്‍ തുടരുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.