അറ്റ്ലാൻ്റ: യുഎസിലെ എമറി യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വെടിവെപ്പ്. ഏറ്റുമുട്ടലില്‍ അക്രമിയും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ക്യാമ്പസിലെ സെൻ്റേർസ് ഫോർ ഡിസീസ് കൺട്രോൾ കവാടത്തിന് സമീപമായിരുന്നു വെടിവെപ്പ്.
വെള്ളിയാഴ്ച വൈകുന്നേരം 4.50 ഓടെയായിരുന്നു അറ്റ്ലാൻ്റയിലെ എമറി യൂണിവേഴ്സിറ്റിയിൽ വെടിവെപ്പ് നടന്നത്. നീണ്ട തോക്കുമായെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. തുടർച്ചായായി അക്രമി വെടിയുതിർത്തതോടെ ആളുകൾ ചിതറിയോടി. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.
ക്യാമ്പസിലെ ഫാർമസി പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്ന് അക്രമിയുടെ മൃതദേഹവും കണ്ടെത്തി. സ്വയം വെടിയുതിർത്ത നിലയിലായിരുന്നു. ഏറ്റുമുട്ടലിൽ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥൻ്റെ ജീവൻ രക്ഷിക്കാനായില്ല. ഡെകാൽബ് കൗണ്ടി പൊലീസ് ഓഫീസർ ഡേവിഡ് റോസിനാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.
വെടിവെപ്പിൽ ക്യാമ്പസിലെ നാല് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ക്യാമ്പസ് ലക്ഷ്യമിട്ടാണോ ആക്രമണം നടന്നതെന്നതിൽ വ്യക്തത വന്നിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഒരാഴ്ച്ക്കിടെ ജോർജിയയിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്. ഈ ആഴ്ച ആദ്യം ജോർജിയയിലെ സൈനിക കേന്ദ്രമായ ഫോർട്ട് സ്റ്റുവർട്ടിൽ അഞ്ച് സൈനികർക്ക് വെടിവയ്നിപ്പിടെ പരിക്കേറ്റിരുന്നു.