മെല്‍ബണ്‍: രാജ്യത്തെ വ്യാപകമായ കുടിയേറ്റം ഉടന്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ നഗരങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു. വെള്ളക്കാരായ തദ്ദേശീയര്‍ ഓഗസ്റ്റ് 31 നാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 'രാജ്യം വീണ്ടെടുക്കന്‍ സമയമായി; സംസ്‌കാരവും പൈതൃകവും സംരക്ഷിക്കപ്പെടേണ്ട നേരമായി' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് യൂറോപ്യന്‍ രാജ്യങ്ങളുടേതിന് സമാനമായി ഓസ്ട്രേലിയയും പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്.
ഓസ്ട്രേലിയന്‍ നിര്‍മ്മിത വസ്ത്രങ്ങള്‍ ധരിച്ച് ഓസ്ട്രേലിയന്‍ പാതകകളുമായി ആളുകള്‍ പങ്കെടുക്കണം എന്ന നിര്‍ദേശങ്ങള്‍ അടങ്ങിയ പ്രചരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. അതോടൊപ്പം തദ്ദേശീയരായ അബോര്‍ജിനുകളും ടോറിസ്ട്രയിറ്റ് ദ്വീപ് നിവാസികളുമല്ലാത്ത എല്ലാവരും ഓസ്ട്രേലിയയില്‍ കുടിയേറ്റക്കാരാണ് എന്ന ക്യാമ്പനും മറ്റൊരു ഭാഗത്ത് സജീവമാണ്.
മെല്‍ബണ്‍, സിഡ്നി, ബ്രിസ്ബന്‍, പെര്‍ത്ത്, കാന്‍ബറ എന്നി പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം സംഘടിപ്പിക്കാനാണ് തയ്യാറെടുക്കുന്നത്. കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം നീയോ-നാസികളുടെ നുഴഞ്ഞ് കയറ്റത്തിന് ഇടയാക്കുമെന്നും രാജ്യത്തെ പിന്നോട്ടടിക്കുമെന്നും മുതിർന്ന മന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 31 ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന മാര്‍ച്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യങ്ങളില്‍ ക്യാമ്പനുകളും ശക്തമാണ്. മാര്‍ച്ച് സംബന്ധിച്ച പ്രചാരണങ്ങള്‍ ശക്തമാണെങ്കിലും ഇത് സംഘടിപ്പിക്കുന്നത് ആരെന്ന കാര്യം വ്യക്തമല്ല. മാത്രമല്ല രാഷ്ട്രീയ നേതൃത്വം കഴിവുകെട്ടതാണെന്ന ആക്ഷേപവും അനുകൂലിക്കുന്നവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.
അതേസമയം വര്‍ഷങ്ങളായി ഇവിടെ തമാസിക്കുന്ന ഓസ്ട്രേലിയന്‍ പൗരന്‍മാരായ ഇന്ത്യക്കാര്‍ അടക്കമുള്ള ആളുകള്‍ പ്രചാരണത്തെ തുടര്‍ന്ന് ആശങ്കയിലാണ്. 'നമ്മുടെ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും ചെറിയൊരു ഓര്‍മ്മപ്പെടുത്തല്‍' എന്ന രീതിയില്‍ മലയാളികളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ അടക്കം ഇതുസംബന്ധിച്ച നിര്‍ദേശങ്ങളും ആശങ്കകളും പ്രചരിക്കുന്നുണ്ട്.
നമ്മുടെ പെരുമാറ്റം ഒരു രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ ആകമാനമാണ് പ്രതിഫലിക്കുന്നത്. ആഥിത്യം തന്ന രാജ്യത്തെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും ബഹുമാനിക്കണം, നമ്മുടെ സ്വന്തം ഭാഷയില്‍ ഉച്ചത്തിലുള്ള സംസാരം ഒഴിവാക്കപ്പെടേണം, പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനും മറ്റുള്ളവര്‍ക്ക് വേണ്ടി കരുതാനും ഇടയാകണം, ക്യൂ നില്‍ക്കുന്ന കാര്യം പരിഗണിക്കണം തുടങ്ങി പൊതു ഇടങ്ങളില്‍ പാലിക്കേണ്ട നിരവധി കാര്യങ്ങളാണ് സന്ദേശങ്ങളായി പ്രചരിക്കുന്നത്.
കോവിഡാനന്തരം ഓസ്ട്രേലിയയില്‍ ഉണ്ടായ വ്യാപകമായ കുടിയേറ്റമാണ് തദ്ദേശീയ യുവാക്കളെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. അഫ്ഗാനിസ്ഥന്‍, പാലസ്തീന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളായി വലിയൊരു ജനതയെ ഓസ്ട്രേലിയയിലേയ്ക്ക് എത്തിച്ചതും സംസ്‌കാരികവും സാമൂഹികവുമായ അസ്വസ്തതയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കുടിയേറ്റ ജനതയുടെ മര്യാദയില്ലാത്ത പെരുമാറ്റവും തദ്ദേശീയ ജനതയെ അലോസരപ്പെടുത്തുന്നുണ്ട്. റോഡുകളിലും പൊതുഇടങ്ങളിലും വാഹനങ്ങളിലും എല്ലാം ഈ അലോസരപ്പെടുത്തലുകള്‍ വര്‍ധിച്ച് വരുന്നതായാണ് ആക്ഷേപം.
കുടിയേറ്റക്കാരുടെ കടന്നുവരവോടുകൂടി കുറ്റകൃത്യങ്ങളും വര്‍ധിച്ചു. ഇതും തദ്ദേശീയ ജനതയില്‍ അസ്വസ്തത രൂപപ്പെടാന്‍ കാരണമായിട്ടുണ്ട്. അടുത്തിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി പേര്‍ ഓസ്ട്രേലിയന്‍ നഗരങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും വലിയ തോതിലുള്ള മോഷണങ്ങള്‍ നടത്തിയതും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.