ലേ-മണാലി പാത അടച്ചു; ജമ്മുവിലും മണാലിയിലും കനത്ത പ്രളയം: ഒമ്പത് മരണം

ലേ-മണാലി പാത അടച്ചു; ജമ്മുവിലും മണാലിയിലും കനത്ത പ്രളയം:  ഒമ്പത് മരണം

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലും ഹിമാചല്‍ പ്രദേശിലുമുണ്ടായ ശക്തമായ മഴയ്ക്ക് പിന്നാലെ കനത്ത നാശനഷ്ടം വിതച്ച് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. അപകടത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് മേഘ വിസ്‌ഫോടനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ജമ്മു-പത്താന്‍കോട്ട് ഹൈവേയിലെ ഒരു പാലത്തിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഗതാഗതം തടസപ്പെട്ടു. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ഗതാഗതം വഴി തിരിച്ചു വിട്ടു.

ബിയാസ് നദി കര കവിഞ്ഞൊഴുകിയത് മണാലിയില്‍ കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തി. ഒരു ബഹുനില ഹോട്ടലും കടകളും ഒലിച്ചു പോയി. മണാലി-ലേ ഹൈവെയേയും വെള്ളപ്പൊക്കം സാരമായി ബാധിച്ചു. കുളുവിനും മണാലിക്കും ഇടയിലുള്ള നിരവധി ഭാഗങ്ങള്‍ ഒലിച്ചു പോയി.

ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ലേ-മണാലി പാത അടച്ചിട്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളം നിറഞ്ഞ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോഡ് കയറ്റിയ വന്ന ഒരു ട്രക്കും വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയി.

ഒട്ടേറെ പേര്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് അപകടത്തിലായെന്നാണ് വിവരം. നദീ തീരങ്ങളില്‍ നിന്ന് മാറി നില്‍ക്കാനും ജാഗ്രത പാലിക്കാനും ജില്ലാ ഭരണകൂടം ജനങ്ങളെ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.