താമരശേരി ചുരത്തിലൂടെ വലിയ വാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ കടത്തിവിടും; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരും

താമരശേരി ചുരത്തിലൂടെ വലിയ വാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ കടത്തിവിടും; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരും

കോഴിക്കോട്: മണ്ണിടിച്ചിലുണ്ടായ താമരശേരി ചുരം റോഡ് വഴി മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടും. പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും. ഈ പാത വഴി മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരാനും സ്ഥിതിഗതികള്‍ വിലയിരുത്താനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗം തീരുമാനിച്ചു.

വരും ദിവസങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നില്ല. എന്നാല്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. റോഡിന് മുകളിലായി പാറയുടെ സ്ഥിതി പരിശോധിക്കാനായി ജിപിആര്‍ സംവിധാനം ഉപയോഗപ്പെടുത്തും. ഇതിനായി കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സിവില്‍ എഞ്ചിനിയറിങ് വിഭാഗവുമായി ബന്ധപ്പെട്ട് നടപടി കൈക്കൊള്ളാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. പാറയുടെ ഡ്രോണ്‍ പടങ്ങള്‍ എടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്താനും യോഗം തീരുമാനിച്ചു.

ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തും. സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയില്‍ ആകുന്നതുവരെ അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് ചുരത്തില്‍ വിന്യസിക്കും. സ്ഥലത്ത് ആവശ്യമായ വെളിച്ചത്തിനുള്ള ക്രമീകരണങ്ങള്‍ തുടരാനും യോഗം തീരുമാനിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.