​ഗാന്ധി സ്മരണയിൽ രാജ്യം; വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള അന്വേഷണത്തിൽ ബാപ്പുവിൻ്റെ പാത പിന്തുടരുമെന്ന് പ്രധാനമന്ത്രി

​ഗാന്ധി സ്മരണയിൽ രാജ്യം; വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള അന്വേഷണത്തിൽ ബാപ്പുവിൻ്റെ പാത പിന്തുടരുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ഇന്ന് 156ാം ജന്മദിനം. അഹിംസ ആയുധമാക്കി അധിനിവേശ ഭരണ കൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യ ദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. മഹാത്മാ ഗാന്ധിയോടുള്ള ആദര സൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്.

ഗാന്ധി ജയന്തി പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാവിലെ തന്നെ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി. ആളുകളെ ശാക്തീകരിക്കുന്നതിനുള്ള അവശ്യ മാർഗമെന്ന രീതിയിൽ സേവനത്തിൻ്റെയും കാരുണ്യത്തിൻ്റെയും ശക്തിയിൽ ഗാന്ധിജി വിശ്വസിച്ചെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

"മനുഷ്യ ചരിത്രത്തിൻ്റെ ഗതിയെ തന്നെ മാറ്റിമറിച്ച ആദർശങ്ങൾ കൊണ്ട് പ്രിയങ്കരനായ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ അസാധാരണ ജീവിതത്തിന് ആദരാഞ്ജലി അർപ്പിക്കുന്ന ദിനമാണ് ഗാന്ധി ജയന്തി. ധൈര്യവും ലാളിത്യവും എങ്ങനെ വലിയ മാറ്റത്തിൻ്റെ ഉപകരണങ്ങളായി മാറുമെന്ന് അദേഹം തെളിയിച്ചു. ആളുകളെ ശാക്തീകരിക്കുന്നതിനുള്ള അവശ്യ മാർഗമെന്ന രീതിയിൽ സേവനത്തിൻ്റെയും കാരുണ്യത്തിൻ്റെയും ശക്തിയിൽ ഗാന്ധിജി വിശ്വസിച്ചു. വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള അന്വേഷണത്തിൽ നാം അദേഹത്തിൻ്റെ പാത പിന്തുടരും," മോഡി എക്സിൽ കുറിച്ചു.

ഗാന്ധി ദർശനങ്ങളിലൂന്നി രാജ്യത്തിൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കാമെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമുവും ആശംസാ സന്ദേശം പങ്കുവച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.