ന്യൂഡല്‍ഹി: ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്തിരുന്ന 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. മൂന്ന് കാശ്മീരികള്‍ ഉള്‍പ്പെടെ 10 പേരെ കാണാനില്ലെന്നാണ് വിവരം. ജമ്മു കാശ്മീര്‍, ഹരിയാന പൊലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് 10 പേരെ കാണാതായ വിവരം പുറത്ത് വന്നത്.
ബുധനാഴ്ച ഉച്ചയോടെയാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന കേന്ദ്രം ഈ സര്‍വകലാശാല ആയിരിക്കാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കാണാതായവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ചെങ്കോട്ട സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കരുതുന്ന പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ്, കൂടുതല്‍ ചാവേര്‍ ആക്രമണങ്ങള്‍ക്കായി സംഭാവന നല്‍കാന്‍ ആഹ്വാനം നടത്തിയതായി നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. 20000 പാകിസ്ഥാനി രൂപ വീതമാണ് ഇവര്‍ സംഭാവനയായി ആവശ്യപ്പെട്ടത്.
ചെങ്കോട്ട സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ലഭിച്ച സൂചനകള്‍ പ്രകാരം, ജെയ്ഷ് നേതാക്കള്‍ സദാപേ എന്ന പാക് ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ പണം സമാഹരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നതായും വനിതകളെ ഉപയോഗിച്ച് ആക്രമണത്തിന് പദ്ധതിയിട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.