'മദ്യത്തെ മഹത്വവല്‍ക്കരിക്കുന്നതിന് തുല്യം'; മദ്യത്തിന് പേരിടുന്ന സര്‍ക്കാര്‍ പരസ്യത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

'മദ്യത്തെ മഹത്വവല്‍ക്കരിക്കുന്നതിന് തുല്യം'; മദ്യത്തിന് പേരിടുന്ന സര്‍ക്കാര്‍ പരസ്യത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

തൃശൂര്‍: മദ്യത്തിന് പേരിടുന്നതിന് സര്‍ക്കാര്‍ സമ്മാനം പ്രഖ്യാപിച്ചതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി. തൃശൂരിലെ കോണ്‍ഗ്രസ് നേതാവ് ജോണ്‍ ഡാനിയല്‍ ആണ് പരാതി നല്‍കിയത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം സംഭവങ്ങള്‍ കാരണമാകുന്നുവെന്നും അദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും നിര്‍മ്മിക്കുന്ന മദ്യത്തിന് പേരും ലോഗോയും നിര്‍ദേശിക്കാന്‍ അവസരം നല്‍കുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു പരസ്യം. മികച്ച പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് പതിനായിരം രൂപ വീതം സമ്മാനവും പ്രഖ്യാപിച്ചിരുന്നു.

മദ്യത്തിന് പേരിടുന്നതിന് സമ്മാനം പ്രഖ്യാപിച്ചുകൊണ്ടുള്ള പരസ്യം മദ്യത്തെ മഹത്വവല്‍ക്കരിക്കുന്നതിന് തുല്യമാണ്. മനുഷ്യന്റെ ആരോഗ്യം, സാമ്പത്തിക ഘടന എന്നിവയെല്ലാം തകര്‍ക്കുന്ന മദ്യം പോലൊരു ലഹരി വസ്തുവിന്റെ പ്രചാരണത്തിന് സര്‍ക്കാര്‍ സമ്മാനം വാഗ്ദാനം ചെയ്യുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.

സര്‍ക്കാര്‍ നിര്‍മിക്കുന്ന മദ്യത്തിന് പൊതുജനങ്ങളില്‍ നിന്ന് പേരും ലോഗോയും ക്ഷണിച്ചതും അതിന് സമ്മാനം വാഗ്ദാനം ചെയ്തതും സംസ്ഥാനത്തിന്റെ മദ്യനയത്തിന് വിരുദ്ധവും നിയമലംഘനവും പൗരാവകാശ ലംഘനവുമാണ്. സര്‍ക്കാരിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

പരസ്യത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയും രംഗത്തെത്തിയിരുന്നു. മദ്യത്തിന് പേരിടാനായി മത്സരവും സമ്മാനവും പ്രഖ്യാപിച്ചത് ചട്ടലംഘനമാണെന്നും പിന്‍വലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.