തമിഴ്നാട് നവജാതശിശു ക്ഷേമപദ്ധതി: സ്വര്‍ണമോതിരം വിതരണം ചെയ്യാനുള്ള കരാര്‍ സ്വന്തമാക്കി ജോയ് ആലുക്കാസ്; പണിക്കൂലിയും ലാഭ വിഹിതങ്ങളും ഈടാക്കില്ല

തമിഴ്നാട് നവജാതശിശു ക്ഷേമപദ്ധതി: സ്വര്‍ണമോതിരം വിതരണം ചെയ്യാനുള്ള കരാര്‍ സ്വന്തമാക്കി ജോയ് ആലുക്കാസ്; പണിക്കൂലിയും ലാഭ വിഹിതങ്ങളും ഈടാക്കില്ല

കൊച്ചി: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച 'തായ് മാമന്‍ തങ്ക മോതിരം' പദ്ധതിയില്‍ സ്വര്‍ണ മോതിരങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ സ്വന്തമാക്കി കേരളം ആസ്ഥാനമായുള്ള പ്രമുഖ ജൂവലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്. സ്വര്‍ണത്തിന്റെ വിപണി വിലയ്ക്ക് പുറമേ വെറും ഒരു പൈസ മാത്രം സര്‍വീസ് ചാര്‍ജ് ക്വാട്ട് ചെയ്താണ് കമ്പനി ഈ ചരിത്ര കരാര്‍ കരസ്ഥമാക്കിയത്.

തമിഴ്നാട് സര്‍ക്കാരിന്റെ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ (TNMSC) വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 22 കാരറ്റിന്റെ 1 ഗ്രാം തൂക്കമുള്ള സ്വര്‍ണ മോതിരങ്ങളാണ് പദ്ധതിക്കായി വിതരണം ചെയ്യുന്നത്. പണിക്കൂലിയോ മറ്റ് അനാവശ്യ ലാഭ വിഹിതങ്ങളോ ഈടാക്കാതെ, തികച്ചും സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളെ വലിയ തോതില്‍ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്ന് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഈ മെഗാ ക്ഷേമ പദ്ധതിയിലൂടെ തമിഴ്നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് 1 ഗ്രാം തൂക്കമുള്ള സ്വര്‍ണ മോതിരം സൗജന്യമായി ലഭിക്കും. ഏറ്റവും കുറഞ്ഞ സര്‍വീസ് ചാര്‍ജ് നിരക്ക് നല്‍കിയതിനെ തുടര്‍ന്ന് ആകെ വിതരണം ചെയ്യുന്ന മോതിരങ്ങളുടെ വലിയൊരു പങ്കും വിതരണം ചെയ്യാനുള്ള പ്രധാന കരാറാണ് ജോയ് ആലുക്കാസിന് ലഭിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.