'വാക്ക് തര്‍ക്കത്തിനിടെ പോയി ചാകാന്‍ പറയുന്നത് ആത്മഹത്യാ പ്രേരണയാകില്ല'; നിരീക്ഷണവുമായി ഹൈക്കോടതി

'വാക്ക് തര്‍ക്കത്തിനിടെ പോയി ചാകാന്‍ പറയുന്നത് ആത്മഹത്യാ പ്രേരണയാകില്ല'; നിരീക്ഷണവുമായി ഹൈക്കോടതി

കൊച്ചി: വാക്ക് തര്‍ക്കത്തിനിടെ ഒരാളോട് പോയി ചാകാന്‍ പറയുന്നത് ആത്മഹത്യാ പ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. വഴക്കിനിടെ ഇങ്ങനെ പറയുന്നത് ആരെങ്കിലും മരിക്കണമെന്ന ഉദേശ്യത്തോടെയല്ലെന്ന് വിലയിരുത്തിയായിരുന്നു കോടതിയുടെ ഉത്തരവ്.

കാസര്‍കോട് സ്വദേശിനി അഞ്ചര വയസുള്ള മകളുമായി കിണറ്റില്‍ച്ചാടി ജീവനൊടുക്കിയ കേസില്‍ കാമുകനായ യുവാവിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് സി. പ്രദീപ് കുമാര്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

അധ്യാപകനായ ഹര്‍ജിക്കാരന് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടായിരുന്നു. ഹര്‍ജിക്കാരന്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി യുവതിക്ക് വിവരം കിട്ടി. ഇതുമായി ബന്ധപ്പെട്ട കലഹത്തിനിടെ 'പോയി ചാക്' എന്ന് യുവാവ് പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

2023 ലാണ് കേസിനാസ്പദമായ സംഭവം. ഹര്‍ജിക്കാരന്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.