തിരുവനന്തപുരം: വത്തിക്കാനിൽ വെച്ച് ലിയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിനും അനുമതി ലഭിച്ചു. മാർച്ച് നാലിന് രാവിലെ പത്ത് മണിക്കാണ് മാർപാപ്പയുമായി ഹസ്തദാനം നടത്താനുള്ള സമയം വത്തിക്കാൻ അനുവദിച്ചിരിക്കുന്നത്.
ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴിയാണ് സംസ്ഥാന സർക്കാർ കൂടിക്കാഴ്ചയ്ക്കായി സമയം തേടിയത്. കഴിഞ്ഞ ഡിസംബറിലാണ് ഇതുസംബന്ധിച്ച കത്ത് നൽകിയത്. മുൻകൂട്ടി നിശ്ചയിച്ച തിരക്കിട്ട പരിപാടികൾ ഉള്ളതിനാൽ ദീർഘനേരത്തെ കൂടിക്കാഴ്ച സാധ്യമല്ലെന്ന് വത്തിക്കാൻ അറിയിച്ചു. ഇതിനാലാണ് ഹ്രസ്വമായ കൂടിക്കാഴ്ചയ്ക്കും ഹസ്തദാനത്തിനും മാത്രമായി സമയം അനുവദിച്ചത്.
മാർപാപ്പയെ കാണാൻ സമയം അനുവദിച്ചെങ്കിലും മുഖ്യമന്ത്രി വത്തിക്കാനിലേക്ക് പോകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് ഔദ്യോഗികവും രാഷ്ട്രീയവുമായ തിരക്കുകൾ ഏറാൻ സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിൽ യാത്രയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.