ആലിൻ ഷെറിൻ്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച രണ്ട് കുട്ടികളുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി

ആലിൻ ഷെറിൻ്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച രണ്ട് കുട്ടികളുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം. മസ്തിഷ്ക മരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിന്‍റെ അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും.

അവയവം സ്വീകരിച്ച രണ്ട് കുട്ടികളുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ആലിന്‍റെ സംസ്കാര ചടങ്ങുകള്‍ നാളെ നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് സിഎസ്ഐ പള്ളിയില്‍ നടക്കും.

മസ്തിഷ്ക മരണം സംഭവിച്ചപ്പോള്‍ തന്നെ താങ്ങാനാവാത്ത ദുഖത്തിലും അവയവദാനമെന്ന മഹത്ക്രിയക്ക് അച്ഛന്‍ അരുണും അമ്മ ഷെറിനും സമ്മതം മൂളി. കുഞ്ഞിന്‍റെ രണ്ട് നേത്രപടം, ചികിത്സയില്‍ കഴിഞ്ഞ അമൃത ആശുപത്രയിലാണ് നല്‍കിയത്.

മൂന്നേകാൽ മണിക്കൂർ കൊണ്ടാണ് ആലിൻ്റെ അവയവങ്ങൾ ഇന്നലെ രാത്രിയോടെ കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. ആലിന്‍റെ കരള്‍ അവിടെ ആറ് മാസം പ്രായമായ കുഞ്ഞിനു വേണ്ടിയാണ് കൊണ്ടുവന്നത്. ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകര്‍ത്താവായി ആ കുഞ്ഞ് മറ്റൊരു ചരിത്രം കുറിച്ചു. കുട്ടിയുടെ രണ്ട് വൃക്കകളും തിരുവനന്തപുരം മെഡിക്കല്‍ കോളജിലുള്ള പതിനൊന്ന് വയസുകാരന് ജീവിതത്തിലെ പുതുനാമ്പായി. 10.40ന് ഹൃദയധമനി ശ്രീചിത്ര ആശുപത്രിയിലെത്തിച്ച് ദൗത്യം പൂര്‍ത്തിയാക്കി.

നേത്ര പടലങ്ങളും ഹൃദയ ധമനിയും ആര്‍ക്കാണ് നല്‍കേണ്ടതെന്നതില്‍ തീരുമാനമായിട്ടില്ല. അവയുടെ സ്വീകര്‍ത്താവും എത്തുന്നതോടെ ആലിന്‍ ഇനി ആ അഞ്ചു പേരിലൂടെ ജീവിക്കും

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.