മലയാളി യുവതിയെ കാണാതായ സംഭവം: കര്‍ണാടക സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ തേടി കെ.സി വേണുഗോപാല്‍; സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ ആവശ്യം

മലയാളി യുവതിയെ കാണാതായ സംഭവം: കര്‍ണാടക സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ തേടി കെ.സി വേണുഗോപാല്‍; സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ ആവശ്യം

കോഴിക്കോട്: കുടകില്‍ ട്രക്കിങിനിടെ കാണാതായ നാദാപുരം സ്വദേശിനി ശരണ്യ ജി.എസിനെ (36) കണ്ടെത്താന്‍ കര്‍ണാടക സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ തേടി കെ.സി വേണുഗോപാല്‍ എംപി. കര്‍ണാടക വനം മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി സംസാരിച്ച അദേഹം, തിരച്ചിലിനായി പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

ശരണ്യയുടെ പിതാവുമായി സംസാരിച്ച അദേഹം സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കി. വ്യാഴാഴ്ച രാവിലെ 8:15 ഓടെയാണ് ശരണ്യ ഉള്‍പ്പെടെ പത്തംഗ സംഘം ട്രക്കിങ് ആരംഭിച്ചത്. സംഘത്തില്‍ ഉണ്ടായിരുന്ന അച്ഛനും മകനും താഴേക്ക് ഇറങ്ങുന്നതിനിടെ ശരണ്യയെ കണ്ടിരുന്നു. കൂടെയുള്ളവര്‍ മടങ്ങുകയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വന്നോളാം എന്നായിരുന്നു ശരണ്യയുടെ മറുപടി. വൈകുന്നേരം ആയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് റിസോര്‍ട്ട് ജീവനക്കാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തനിക്ക് വഴി തെറ്റിയതായി ശരണ്യ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു.

നിലവില്‍ പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ഡോഗ് സ്‌ക്വാഡ്, ഗോത്ര വര്‍ഗക്കാര്‍ എന്നിവരടങ്ങുന്ന 150 ഓളം പേരാണ് വനത്തിനുള്ളില്‍ പരിശോധന നടത്തുന്നത്. ഇന്ന് മാത്രം 80 ല്‍ അധികം പേര്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തിരച്ചില്‍ തുടരുന്നുണ്ട്. നാല് ദിവസമായിട്ടും ശരണ്യയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

എറണാകുളത്ത് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ശരണ്യ മുന്‍പും പല തവണ ഒറ്റയ്ക്ക് യാത്രകള്‍ നടത്തിയിട്ടുള്ള ആളാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.