വിമര്‍ശനം സഭയ്ക്ക്തിരെ അല്ല ദീപികയ്ക്ക് എതിരെയെന്ന് വിശദീകരണം; സഭയെ പിണക്കേണ്ടെന്ന് ബിജെപി നേതൃത്വം

വിമര്‍ശനം സഭയ്ക്ക്തിരെ അല്ല ദീപികയ്ക്ക് എതിരെയെന്ന് വിശദീകരണം; സഭയെ പിണക്കേണ്ടെന്ന് ബിജെപി നേതൃത്വം

തിരുവനന്തപുരം: സഭയോടും ദീപിക പത്രത്തോടുമുള്ള പോര് നീട്ടേണ്ടെന്ന നിലപാടില്‍ ബിജെപി നേതൃത്വം. വിമര്‍ശനം സഭക്ക് എതിരെ അല്ല ദീപികയ്ക്ക് എതിരെയാണെന്നാണ് കോര്‍ കമ്മിറ്റിയില്‍ നേതൃത്വത്തിന്റെ വിശദീകരണം. പി.സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും സഭാ വിമര്‍ശനവും യോഗത്തില്‍ ചര്‍ച്ചയായി. പാര്‍ട്ടി അറിവോടെ ആണോ ഇരുവരുടെയും വിമര്‍ശനമെന്ന് ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ ചോദിച്ചു. എന്നാല്‍ സഭയെ അല്ല ദീപികയിലെ ലേഖനങ്ങളെ ആണ് വിമര്‍ശിച്ചതെന്നാണ് പി. സി ജോര്‍ജും ഷോണും മറുപടി നല്‍കിയത്.

അതേസമയം ക്രിസ്ത്യന്‍ ഔട്ട് റീച്ച് പാളിയെന്ന് നേതൃത്വം വിലയിരുത്തുമ്പോഴും സഭയെ പിണക്കേണ്ടെന്ന് യോഗത്തില്‍ ധാരണയായി. ഒപ്പം ശോഭ സുരേന്ദ്രനെതിരെ കടുത്ത വിമര്‍ശനവും യോഗത്തില്‍ ഉണ്ടായി. ഓഡിയോയിലെ ആരോപണത്തിനെതിരെ കെ. സോമന്‍ വൈകാരികമായി പ്രതികരിച്ചു. എന്നാല്‍ നേതൃത്വം ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം എന്താവുമെന്ന് ജില്ലാ തലത്തില്‍ വിശദമായി വിലയിരുത്താനാണ് ബിജെപിയുടെ തീരുമാനം.

നേമത്തും കഴക്കൂട്ടത്തും ജയം ഉറപ്പെന്നാണ് ബിജെപിയുടെ പ്രാഥമിക വിലയിരുത്തല്‍. മഞ്ചേശ്വരം, ചാത്തന്നൂര്‍, തൃശൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ അട്ടിമറിയുണ്ടാകുമെന്നും ബിജെപി വിലയിരുത്തുന്നു. ശബരിമല സ്വര്‍ണക്കൊള്ള ചര്‍ച്ചാ വിഷയമായത് കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് എതിരും വി. മുരളീധരന് അനുകൂലവുമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. കാട്ടാക്കടയിലെ ഉയര്‍ന്ന പോളിങിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്. അതേപോലെ മഞ്ചേശ്വരത്ത് ഇത്തവണ പ്രവാസി വോട്ടുകള്‍ കൂട്ടമായി എത്താത്തത് കെ. സുരേന്ദ്രന് ഗുണകരമാകുമെന്നും ബിജെപി വിലയിരുത്തുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.