വൈദ്യുതി പ്രതിസന്ധി രൂക്ഷം: നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും; ഉന്നതതല യോഗം ഇന്ന്

വൈദ്യുതി പ്രതിസന്ധി രൂക്ഷം: നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും; ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് ഉന്നതതല യോഗം ചേരും. ഊര്‍ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. നിലവിലെ നിയന്ത്രണങ്ങളുടെ സമയം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങള്‍ യോഗത്തില്‍ ഉണ്ടായേക്കും.

വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന വൈകുന്നേരം ആറ് മുതലുള്ള 'പീക്ക് അവറില്‍' വിതരണ ശൃംഖലയുടെ സുരക്ഷ മുന്‍നിര്‍ത്തി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. ഓരോ പ്രദേശത്തെയും ട്രാന്‍സ്‌ഫോര്‍മറുകളുടെ ലോഡ് അനുസരിച്ച് 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ വൈദ്യുതി മുടങ്ങിയേക്കാമെന്നാണ് വിലയിരുത്തല്‍. അമിതഭാരം മൂലം വിതരണ ശൃംഖല തകരാറിലാകുന്നത് ഒഴിവാക്കാനാണ് ഈ ക്രമീകരണമെന്ന് ബോര്‍ഡ് വ്യക്തമാക്കുന്നു.

സാധ്യമായ ഇടങ്ങളില്‍ വൈദ്യുതി നിയന്ത്രണത്തെക്കുറിച്ച് ഉപയോക്താക്കളെ എസ്.എം.എസ് വഴി മുന്‍കൂട്ടി അറിയിക്കാന്‍ കെ.എസ്.ഇ.ബി ശ്രമിക്കും. ഇന്നലെ ചേര്‍ന്ന ബോര്‍ഡിന്റെ കോര്‍ കമ്മിറ്റി യോഗം സ്ഥിതിഗതികള്‍ വിശദമായി വിലയിരുത്തിയിരുന്നു. പീക്ക് ലോഡ് മാനേജ്മെന്റ് വഴിയുള്ള നിയന്ത്രണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.