പൈതല്‍മലയില്‍ ദുരന്തമായി കനത്ത മഴ; മിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം, ഭര്‍ത്താവിന് പരിക്ക്

പൈതല്‍മലയില്‍ ദുരന്തമായി കനത്ത മഴ; മിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം, ഭര്‍ത്താവിന് പരിക്ക്

ചെറുപുഴ: കണ്ണൂരിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പൈതല്‍മലയില്‍ ശക്തമായ മിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം. പുളിങ്ങോം വില്ലേജ് ഓഫിസിലെ ജീവനക്കാരിയും കൊല്ലാട സ്വദേശിനിയുമായ അഞ്ജു മാത്യു (30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് സോനു സെബാസ്റ്റ്യന്‍, ഫോറസ്റ്റ് വാച്ചര്‍ സനീഷ് എന്നിവര്‍ക്ക് പരിക്കേറ്റു.

ഞായറാഴ്ച വൈകുന്നേരം നാലോടെ ആയിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. പൈതല്‍മല സന്ദര്‍ശിക്കാനെത്തിയതായിരുന്നു അഞ്ജുവും ഭര്‍ത്താവ് സോനുവും. ഈ സമയത്തുണ്ടായ ശക്തമായ ഇടിമിന്നലില്‍ ഇവര്‍ക്ക് മിന്നലേല്‍ക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചര്‍ സനീഷിനും മിന്നലേറ്റിരുന്നു.

അപകടം നടന്ന ഉടന്‍ കനത്ത മഴയും മോശം കാലാവസ്ഥയും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചു. ദുര്‍ഘടമായ പാതയിലൂടെ കിലോമീറ്ററുകള്‍ താണ്ടിയാണ് ഇവരെ മലമുകളില്‍ നിന്നും താഴെയെത്തിച്ചത്. അപകടം നടന്ന് ഏകദേശം രണ്ടര മണിക്കൂറോളം കഴിഞ്ഞാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്. അഞ്ജുവിനെയും സോനുവിനെയും ഉടന്‍ തന്നെ കരുവന്‍ചാലിലെ സെന്റ് ജോസഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ജുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ ഫോറസ്റ്റ് വാച്ചര്‍ സനീഷ് നിലവില്‍ ആലക്കോട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.