ദുബായ്: റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി ദുബായ് ക്രീക്കിലെ അബ്രകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തി. മൂന്ന് ദിവസം 290 പരിശോധനകളാണ് നടത്തിയത്. സമുദ്രഗതാഗത ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്നറിയാനായിരുന്നു പരിശോധനകള്‍.
ആർ.ടി.എ. സമുദ്ര ഗതാഗത വകുപ്പും ദുബായ് മാരിടൈം സിറ്റി അതോറിറ്റിയും ഒരുമിച്ചാണ് പരിശോധനകള്‍ നടത്തിയത്. ചട്ടങ്ങള്‍ കൃത്യമായി പാലിക്കാത്ത 13 മറൈന്‍ ഓപ്പറേറ്റർമാർക്ക് മുന്നറിയിപ്പ് നല്‍കി. ഓൺബോർഡിലെ സുരക്ഷ, സുരക്ഷാ ഉപകരണങ്ങൾ, കോവിഡ് മുൻകരുതൽ നടപടികൾ, ഡ്രൈവിംഗ് പെർമിറ്റിന്റെ സാധുത, അനുബന്ധ ലൈസൻസിംഗ് പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം പരിശോധനയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ പാലിക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ചും ആവശ്യകതയെ കുറിച്ചും ബോധവല്‍ക്കരണം നടത്തിയെന്നും പബ്ലിക് പാസഞ്ചർ ട്രാൻസ്പോർട്ട് ആക്‌റ്റിവിറ്റീസ് മോണിറ്ററിങ് വിഭാഗം ഡയറക്ടർ സയീദ് അൽ ബലൂഷി വ്യക്തമാക്കി.