ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ തുടരുന്ന പശ്ചാത്തലത്തിൽ കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്‌സിൻ 'സ്പുട്‌നിക് 5'ന്റെ ആദ്യ ബാച്ച് ഇന്ന് ഇന്ത്യയിലെത്തും. ഡോ. റെഡ്ഡീസ് വഴിയാണ് വാക്സീൻ എത്തുക. വില അടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമായാൽ ഈ മാസം 15നു മുൻപ് വാക്സിൻ കുത്തിവയ്പു തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചരിക്കുന്നത്.
അതേസമയം വരും ദിവസങ്ങളിലായി രണ്ട് ലക്ഷം ഡോസ് ഇന്ത്യയിലെത്തിക്കുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ ബാലവെങ്കടേഷ് വർമ അറിയിച്ചു. ജൂണിനകം 50 ലക്ഷം ഡോസ് ലഭിക്കുമെന്നാണ് റിപ്പോർട്ട്. അതേപോലെ തന്നെ വാക്സിൻ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നത് സംബന്ധിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. സ്പുട്നിക് വാക്സീന്റെ 70 ശതമാനത്തോളം ഇന്ത്യൻ കമ്പനികളിൽ ഉൽപാദിപ്പിക്കാൻ ഏതാനും മാസങ്ങൾക്കുള്ളിൽ സാധിക്കുമെന്നാണു കരുതുന്നത്.
സ്പുട്‌നിക്ക് രാജ്യത്ത് ഉപയോഗത്തിലെത്തുന്ന മൂന്നാമത്തെ കോവിഡ് വാക്‌സിനാണ്. നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന വാക്‌സിനുകള്‍ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ആസ്ട്രാസെനക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയാണ്.