സംവരണം 50 ശതമാനം കടക്കരുത്: സുപ്രധാന വിധിയുമായി സുപ്രീം കോടതി; മറാത്ത സംവരണ ഭേദഗതി റദ്ദാക്കി

സംവരണം 50 ശതമാനം കടക്കരുത്: സുപ്രധാന വിധിയുമായി സുപ്രീം കോടതി; മറാത്ത സംവരണ ഭേദഗതി റദ്ദാക്കി

ന്യൂഡല്‍ഹി: സംവരണം 50 ശതമാനം കടക്കരുതെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഇന്ദിര സാഹ്നി കേസ് വിധി പുന പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും വിധി പ്രസ്താവത്തില്‍ കോടതി വ്യക്തമാക്കി. പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കാനുള്ള അധികാരം കേന്ദ്രത്തിന് തന്നെയാണെന്നും സുപ്രീം കോടതി പറഞ്ഞു.

മറാത്ത വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. മറാത്ത വിഭാഗത്തെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി സുപ്രീം കോടതി റദ്ദാക്കി. ഈ വിഭാഗത്തിന് സംവരണം നല്‍കുന്നതിനുള്ള അസാധാരാണമായ സാഹചര്യം നിലനില്‍ക്കുന്നില്ല എന്ന് നിരീക്ഷിച്ചാണ് കോടതി വിധി.

മറാത്ത വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഇന്ദിര സാഹ്നി കേസ് പുന പരിശോധിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ സംവരണം 50 ശതമാനം കടക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഇന്ദിര സാഹ്നി കേസ് വിധി ശരിവെച്ചു കൊണ്ടാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി ഉണ്ടായത്.

പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കാനുള്ള അധികാരം കേന്ദ്രത്തിന് തന്നെയാണെന്നും സുപ്രീം കോടതിയുടെ വിധിയില്‍ പറയുന്നു. സംസ്ഥാന നിയമസഭകള്‍ക്കും ഇതിന് അധികാരം നല്‍കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

വിദ്യാഭ്യാസപരവും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ ഫെഡറല്‍ തത്ത്വങ്ങള്‍ അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കും അധികാരം നല്‍കണമെന്നാണ് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രാഷ്ട്രപതിയുടെ അധികാരത്തില്‍ ഉള്‍പ്പെടുന്ന വിഷയത്തില്‍ ഇടപെടേണ്ടതില്ല എന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.