കര്‍ഷക സമരം; സമരവീര്യം കൈവിടാതെ ഡൽഹി അതിർത്തികളിലെ കർഷകർ

കര്‍ഷക സമരം; സമരവീര്യം കൈവിടാതെ ഡൽഹി അതിർത്തികളിലെ കർഷകർ

ന്യൂഡൽഹി∙ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യമാകെ ഭീതിയിൽ നിൽക്കുമ്പോഴും കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് തീരുമാനത്തിൽ നിന്നും പിന്മാറാതെ സമരവീര്യം കൈവിടാതെ ഡൽഹി അതിർത്തികളിലെ കർഷകർ.

കോവിഡ് പടർന്നു പിടിക്കുന്നതും രാജ്യത്തു മരണങ്ങൾ കൂടുന്നതും അവർ അറിയുന്നുണ്ട്. പക്ഷേ മൂന്ന് കൃഷി നിയമങ്ങളും പിൻവലിക്കാതെ സമരത്തിൽനിന്നും ഒട്ടും പിന്നോട്ടില്ലെന്ന നിലപാടിലാണു അവർ. പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ സിംഘു, തിക്രി, ഗാസിപ്പുർ അതിർത്തികളിൽ തുടരുകയാണ്. കോവിഡ് ബാധിതരായ ചിലരെ സ്ഥലത്തുനിന്നു മാറ്റി.

കൃഷിനിയമങ്ങൾക്കെതിരെ ആറുമാസമായി സമരരംഗത്തുള്ള അവർ ‘ദേസി കാധ’യും (സുഗന്ധദ്രവ്യങ്ങളും ഔഷധസസ്യങ്ങളും ചേർത്ത പാനീയം) ലെമണേഡും അടക്കമുള്ള പാനീയങ്ങൾ കുടിച്ചും മൾട്ടി വൈറ്റമിൻ സിങ്ക് ഗുളികൾ കഴിച്ചും പ്രതിരോധ ശേഷി വർധിപ്പിച്ചു സമരം തുടരുകയാണ്.

കർഷക നേതാവ് രാകേഷ് ടിക്കായത്ത് വാക്സീന്റെ ആദ്യ ഡോസ് എടുത്തു. അദ്ദേഹം മുഴുവൻ സമയം ഗാസിപ്പുരിലുണ്ട്. കാധയും ഇഞ്ചി ചേർത്ത നാരങ്ങാനീരും മൂന്നോ നാലോ നേരം എല്ലാവർക്കും കൊടുക്കുന്നുണ്ടെന്നു ബികെയു മാധ്യമവിഭാഗം കൈകാര്യം ചെയ്യുന്ന ധർമേന്ദ്ര മാലിക്ക് പറഞ്ഞു. ഓക്സിജൻ വിതരണത്തിനും സൗകര്യമുണ്ട്.

സിംഘു അതിർത്തിക്കടുത്തു വാക്സിനേഷൻ കേന്ദ്രമുണ്ട്. പലരും പഞ്ചാബിൽ നിന്നു വാക്സീനെടുത്താണ് എത്തിയിട്ടുള്ളത്. തിക്രിയിലും ഗാസിപ്പുരിലും വാക്സിനേഷൻ കേന്ദ്രം വേണമെന്നു കർഷകർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സർക്കാർ പ്രതികരിച്ചിട്ടില്ല.

ഗാസിപ്പുരിൽ ഒരു ടെന്റിൽ മൂന്ന് കർഷകരിൽ കൂടുതൽ ഇപ്പോൾ കഴിയുന്നില്ല. സാമൂഹിക അകലം പാലിക്കാൻ 500 കട്ടിലുകൾ ഭാരതീയ കിസാൻ യൂണിയൻ എത്തിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.