രാജ്യത്ത് 24 മണിക്കൂറിനിടെ 3,62,727 പേര്‍ക്ക് കോവിഡ്; 4,120 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 3,62,727 പേര്‍ക്ക് കോവിഡ്; 4,120 മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,52,181 പേർക്ക് രോഗം ഭേദമായി. 4,120 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ സ്ഥിതി ഗുരുതരമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 46,781 പുതിയ കേസുകളും, 816 മരണവും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 43,529 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ വാക്‌സിന്‍ ക്ഷാമവും രൂക്ഷമായി തുടരുന്നു. മഹാരാഷ്ട്ര 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചു. സ്പുട്‌നിക്ക് വി വാക്‌സിന്റെ രണ്ടാം ബാച്ച്‌ നാളെ രാജ്യത്തെത്തും. ഡൽഹി, ബംഗാള്‍ ഉള്‍പ്പെടേയുള്ള സംസ്ഥാനങ്ങളും കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കര്‍ണാടകയില്‍ പുതുതായി 39,998 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 517 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ 18,125 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 329 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡൽഹിയിൽ 13287 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് എന്നാൽ മരണ സംഖ്യ 300 ആണ്. തമിഴ്‌നാട്ടില്‍ 30,355 പുതിയ കേസുകളും 293 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രപ്രദേശില്‍ 21,452 പേര്‍ക്കും ബംഗാളില്‍ 20,377 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

അതേസമയം രാജ്യത്തെ സ്ഥിതി ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. അതി തീവ്രതയുള്ള വൈറസ് ആണ് ഇന്ത്യയില്‍ ഉള്ളതെന്നും കൂടുതല്‍ ജാഗ്രത വേണമെന്ന് ഡബ്ല്യൂഎച്ച്‌ഒ വ്യക്തമാക്കി. നിയന്ത്രണം കടുപ്പിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് നിര്‍ദേശം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.