ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവയ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും കാണാനില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോടികൾ ചെലവഴിച്ച് ഡൽഹിയിൽ പണിയുടെ സെൻട്രൽ വിസ്ത പദ്ധതിയും മോഡിയുടെ ചിത്രങ്ങളുമാണ് അവശേഷിക്കുന്നതെന്നും ട്വിറ്ററിലൂടെ രാഹുൽ വിമർശിച്ചു.
'വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവയ്ക്കൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ല. സെൻട്രൽ വിസ്ത പദ്ധതി, മരുന്നുകളുടെ ജിഎസ്ടി, എല്ലായിടത്തുമുള്ള പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ എന്നിവയാണ് അവശേഷിക്കുന്നത്' - രാഹുൽ ട്വീറ്റ് ചെയ്തു.
കോവിഡ് പ്രതിരോധത്തിലെ വീഴ്ചയിലും ഓക്സിജൻ, വാക്സിൻ, മരുന്ന് ക്ഷാമത്തിലും പ്രധാനമന്ത്രിക്കെതിരേ തുടർച്ചയായ വിമർശനമാണ് രാഹുൽ ഉന്നയിക്കുന്നത്. രാജ്യത്തെ കോവിഡ് കേസുകൾ കുത്തനെ ഉയരുമ്പോൾ കോടികൾ ചെലഴിച്ച് സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിനെതിരെയും രാഹുൽ വലിയ വിമർശനം ഉയർത്തിയിരുന്നു.
അതേസമയം നദികളിൽ ഒഴുകിനടക്കുന്ന മൃതദേഹങ്ങൾ പോലും സർക്കാരിന് കാണാനാകാത്ത തരത്തിലേക്ക് പുതിയ ഇന്ത്യ മാറിയെന്നും ഇത് ലജ്ജാകരമാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയും വിമർശിച്ചു.