ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് വിവിധ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിഥി തൊഴിലാളികളുടെ ദുരിതത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൊഴിലടക്കം ഇല്ലാതെ ബുദ്ധിമുട്ടിലായ അതിഥി തൊഴിലാളികള്‍ക്ക് സഹായം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകേണ്ടവര്‍ക്ക് വാഹന സൗകര്യം ഉറപ്പാക്കണം. തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പാക്കാനായി ഡൽഹി, യുപി, ഹരിയാന ,ബീഹാര്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ഡൽഹിയില്‍ തങ്ങുന്ന എല്ലാ അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യണം. പണമോ ജോലിയോ ഇല്ലാതെ കുടിയേറ്റക്കാര്‍ എങ്ങനെ അതിജീവിക്കുമെന്നും യാഥാര്‍ത്ഥ്യങ്ങള്‍ പരിഗണിച്ച് തല്‍ക്കാലം ചില ഉപജീവന മാര്‍ഗങ്ങള്‍ നല്‍കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.