മരണത്തിന് കീഴടങ്ങുന്ന അമ്മയ്ക്കുവേണ്ടി വീഡിയോ കോളിലൂടെ പാട്ടുപാടി മകന്‍; ഡോക്ടറുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മരണത്തിന് കീഴടങ്ങുന്ന അമ്മയ്ക്കുവേണ്ടി വീഡിയോ കോളിലൂടെ പാട്ടുപാടി മകന്‍; ഡോക്ടറുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: കോവിഡ് ബാധിതയായി മരണത്തിന്റെ താഴ് വരയിലേക്ക് വീഴാനൊരുങ്ങുന്ന ആ അമ്മയുടെ അവസാനത്തെ ആഗ്രഹമായിരുന്നു മകനുമായുള്ള ഒരു വീഡിയോ കോള്‍. സംഗമിത്ര ചാറ്റര്‍ജി എന്ന ആ സ്ത്രീയുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ച ഡോ. ദീപ്ശിഖ ഘോഷ് മകന് അമ്മയെയും അമ്മയ്ക്ക് മകനേയും അവസാനമായി കാണാന്‍ വിഡിയോ കോള്‍ ചെയ്തു നല്‍കി.

മരണത്തിന് കീഴടങ്ങാന്‍ തുടങ്ങുന്ന തന്റെ പ്രീയപ്പെട്ട അമ്മയ്ക്ക് മകന്‍ സോഹന്‍ ചാറ്റര്‍ജി ഫോണിലൂടെ പാട്ടുപാടിക്കൊടുത്തത് ഡോക്ടറേയും സമീപമുണ്ടായിരുന്ന നഴ്‌സുമാരെയും അത്ഭുതപ്പെടുത്തി. ദീര്‍ഘകാലം അകന്നു കഴിഞ്ഞ അമ്മയുടെയും മകന്റെയും കഥ പറയുന്ന ഹിന്ദി സിനിമയിലെ 'തേരെ മുജ്‌സെ ഹെ പഹെലെ' എന്ന പാട്ടാണ് മകന്‍ അമ്മയ്ക്കുവേണ്ടി പാടിയത്. മകന്‍ പാടുന്നത് ഡോ. ഘോഷും നഴ്‌സുമാരും നിശബ്ദമായി നിന്നു കേള്‍ക്കുകയായിരുന്നു.

സംഭവം ഡോക്ടര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതോടെ വൈറലായി. ഇടയ്ക്കുവച്ച് വരികള്‍ മുറിഞ്ഞു പോയെങ്കിലും മകന്‍ ഗാനം പൂര്‍ത്തിയാക്കിയെന്ന് ഡോക്ടര്‍ കുറിച്ചു. നിരവധിപ്പേരാണ് ഡോക്ടറുടെ കുറിപ്പ് പങ്കുവച്ചത്. ഡോക്ടര്‍ ചെയ്ത കാര്യത്തെ പലരും അഭിനന്ദിച്ചെങ്കിലും എല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങളാണിതെന്നായിരുന്നു ഡോക്ടറുടെ മറുപടി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.