കോവിഡിനോട് പടവെട്ടി വിജയിക്കും; ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളത്: പ്രധാനമന്ത്രി

കോവിഡിനോട് പടവെട്ടി വിജയിക്കും; ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളത്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കാന്‍ സാദ്ധ്യമായ എല്ലാ സഹായവും ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഗ്രാമീണ മേഖലയിലേക്കും കോവിഡ് പടരുകയാണ്. പക്ഷേ ഇന്ത്യ ധൈര്യം കൈവിടില്ല. കോവിഡിനോട് പടവെട്ടി വിജയിക്കുമെന്നും ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഓക്‌സിജന്‍ ലഭ്യതയും മരുന്നുകളുടെ ലഭ്യതയും കൂട്ടാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യ വാക്‌സിനേഷന്‍ തുടരും. പൂഴ്ത്തിവയ്‌പ്പ് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി എടുക്കണം. കര്‍ഷകര്‍ക്ക് രണ്ടായിരം രൂപയുടെ എട്ടാം ഗഡു നല്‍കുന്നതിന് തുടക്കം കുറിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

പിഎം കിസാന്‍ സമ്മാന്‍ നിധി വഴി രാജ്യത്തെ ഒൻപതര കോടി കര്‍ഷകകുടുംബങ്ങള്‍ക്കായി19,000 കോടി രൂപയുടെ സഹായമാണ് ലഭിക്കുക. നാല് മാസം കൂടുമ്പോൾ രണ്ടായിരം രൂപ വീതം വര്‍ഷം ആറായിരം രൂപ അര്‍ഹരായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുന്നതാണ് പദ്ധതി. പരിപാടിയില്‍ രാജ്യത്തെ വിവിധയിടങ്ങളിലെ കര്‍ഷകരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുകയും ചെയ്‌തു.

മരുന്നുകളുടെ ഉത്പാദനം വന്‍തോതിലാണ് കൂട്ടിയത്. കോവിഡ് വാക്‌സിനേഷനില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെതിരെ കോടതികള്‍ ഉള്‍പ്പടെ വിമര്‍ശനം ഉന്നയിച്ച ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.