ന്യൂഡൽഹി∙ പാർലമെന്ററി കമ്മിറ്റികൾക്ക് വെർച്വൽ യോഗം ചേരാനുള്ള അനുമതി നിഷേധിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ലോക്സഭാ സ്പീക്കർ ഓം ബിർലയും. ഓൺലൈൻ യോഗം നടത്തിയാൽ പല രഹസ്യങ്ങളും ചോർന്നുപോകാൻ സാധ്യതയുണ്ടെന്നറിയിച്ചാണ് യോഗത്തിന് അനുമതി നിഷേധിച്ചത്.
കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ ശേഷമോ അല്ലെങ്കിൽ നിബന്ധനകളിൽ മാറ്റം വരുത്തിയ ശേഷമോ മാത്രമേ യോഗം ചേരാൻ സാധിക്കൂ എന്ന് രാജ്യസഭാ സെക്രട്ടറി അറിയിച്ചു.
യോഗം ചേരാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും മോഡി സർക്കാരിനെ അനുകൂലിക്കുന്ന ചില ഘടക കക്ഷികളും രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. പുതിയ പാർലമെന്റ് നിർമാണം അവശ്യ പ്രവർത്തിയിൽ ഉൾപ്പെടുത്തിയ സർക്കാർ, യോഗം ചേരുന്നത് തടയുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
കോടതിയുൾപ്പെടെ വെർച്വൽ രീതിയിൽ പ്രവർത്തിക്കുമ്പോൾ പാർലമെന്ററി യോഗങ്ങൾ മാത്രം ചേരാതിരിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് എംപിമാർ ആശങ്ക പങ്കുവച്ചു. പാർലമെന്ററി യോഗങ്ങൾ ചേരുന്നത് തടയുന്നതിലൂടെ പ്രതിപക്ഷത്തിന്റെ പ്രവർത്തനം ഇല്ലാതാക്കാനാണ് സർക്കാരിന്റെ ശ്രമം എന്നും എംപിമാർ ആരോപിച്ചു.
'ഒരു വർഷത്തോളമായി വെർച്വൽ യോഗം ചേരണമെന്ന ആവശ്യം യാതൊരു വിശദീകരണവുമില്ലാതെ തള്ളിക്കളയുകയാണ്. പ്രധാനമന്ത്രി യോഗങ്ങളെല്ലാം നടത്തുന്നുന്നത് വെർച്വലായാണ്. എന്നാൽ എംപിമാർക്ക് അനുമതിയില്ല. ഇന്ത്യയിലേപ്പോലെ ഉത്തരവാദിത്തങ്ങളിൽനിന്നും ഒഴിഞ്ഞുമാറുന്ന പാർലമെന്റ് മറ്റൊരു രാജ്യത്തുമുണ്ടാകില്ലെന്നും' കോൺഗ്രസ് എംപി ജയ്റാം രമേശ് കുറ്റപ്പെടുത്തി.