കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിൽ നാളെ മുതല്‍ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരും. രണ്ടാഴ്ചത്തേയ്ക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം, സര്‍ക്കാര്‍ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നാളെമുതല്‍ ഈമാസം 30വരെയാണ് അടച്ചിടല്‍. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ പറഞ്ഞു.
മെയ് 16 മുതല്‍ 30 വരെയാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ രാവിലെ ആറ് മണി മുതല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. അവശ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അവശ്യവസ്തുകള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ആറ് മുതല്‍ 10 മണി വരെ തുറക്കാം. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പൊതുഗതാഗതം ഉണ്ടാകില്ല.
ഓട്ടോ, ടാക്‌സി സര്‍വീസിന് നിയന്ത്രണമുണ്ടാകും. ബാങ്കുകള്‍ക്ക് 10 മുതല്‍ രണ്ട് വരെ പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ, സാംസ്‌കാരിക, മതപരമായ കൂടിച്ചേരലുകള്‍ അനുവദിക്കില്ല. വിവാഹ ചടങ്ങുകളില്‍ 50 പേര്‍ക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാനുമാണ് അനുമതി നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ ഓഫിസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ഷോപ്പിങ് കോംപ്ലക്സുകള്‍, മാളുകള്‍, ബാറുകള്‍, സ്പോര്‍ട്സ് സമുച്ചയങ്ങള്‍, പമ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ അടച്ചിട്ടും.
സ്വകാര്യ വാഹനങ്ങള്‍, ടാക്സികള്‍, ബസുകള്‍, മെട്രോ റെയില്‍, സബര്‍ബന്‍ തീവണ്ടികള്‍ എന്നിവയ്ക്കും നിയന്ത്രണമുണ്ട്. പെട്രോള്‍ പമ്പുകള്‍ തുറക്കും. അവശ്യ സര്‍വീസുകളായ വെള്ളം, മരുന്ന്, ഇലക്‌ട്രിസിറ്റി, അഗ്‌നിശമന സേന, ക്രമസമാധാന പാലനം, പാല്‍, മാധ്യമങ്ങള്‍ എന്നിവയ്ക്കു പ്രവര്‍ത്തനാനുമതി നല്‍കി.ഇ കൊമേഴ്സ്, ഹോം ഡെലിവറി എന്നിവയ്ക്ക് അനുമതിയുണ്ടെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.