ന്യൂഡൽഹി: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയെത്തുടർന്ന് ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. മെയ് 16 വരെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവെച്ചുവെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. പ്രദേശത്തുനിന്ന് ചുഴലിക്കാറ്റ് കടന്നുപോയശേഷം വിമാനത്താവളം പ്രവർത്തനക്ഷമമാക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ചുഴലിക്കാറ്റിനെ തുടർന്ന് മെയ് 15 മുതൽ മെയ് 21 വരെ 60 ഓളം ട്രെയിനുകൾ റദ്ദാക്കുന്നതായി വെസ്റ്റേൺ റെയിൽവേ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ചില ട്രെയിനുകൾ റദ്ദാക്കാനും യാത്രകൾ അവസാനിപ്പിക്കാനും തീരുമാനിച്ചുവെന്ന് വെസ്റ്റേൺ റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു.