ഓക്സിജന്‍ കിട്ടാതെയുള്ള മരണം: നഷ്ടപരിഹാരം പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ഓക്സിജന്‍ കിട്ടാതെയുള്ള മരണം: നഷ്ടപരിഹാരം പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് ഓക്സിജന്‍ ക്ഷാമം മൂലം മരണമടഞ്ഞ കോവിഡ് രോഗികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് നയപരമായ തീരുമാനമായതിനാല്‍ കോടതികള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. എന്നാല്‍ നഷ്ടപരിഹാരം നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോടും ഡല്‍ഹി സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.

ഓക്സിജന്‍ ക്ഷാമം മൂലം മരണമടഞ്ഞവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നയം രൂപീകരിക്കാന്‍ കഴിയുമോയെന്ന് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ഹൈക്കോടതി കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാരിനോടും ചോദിച്ചു. എന്നാല്‍, ഈ കേസില്‍ കോടതി ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിട്ടില്ല.

നഷ്ടപരിഹാരം നല്‍കുന്നത് നയപരമായ തീരുമാനമാണെന്നും കോടതികള്‍ക്ക് ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.എന്‍.പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നിയമങ്ങളും ചട്ടങ്ങളും സര്‍ക്കാര്‍ നയവും അനുസരിച്ച് തീരുമാനമെടുക്കാന്‍ കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. പ്രായോഗിക തീരുമാനം എത്രയും വേഗം എടുത്ത് അപേക്ഷ തീര്‍പ്പാക്കണമെന്നും ബെഞ്ച് പറഞ്ഞു.

ഏപ്രില്‍, മെയ് മാസങ്ങളില്‍ രാജ്യത്ത് കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും കടുത്ത ഓക്സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ട് നിരവധി മരണങ്ങളും ചെയ്തിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.