മോഡി ക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ പിന്നില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനെന്ന് പൊലീസ്

മോഡി ക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ പിന്നില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനെന്ന് പൊലീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്ക് പിന്നില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനെന്ന് പൊലീസ്. കോവിഡ് വിഷയം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

സംഭവത്തില്‍ പ്രധാന പ്രതിയെന്ന് കണ്ടെത്തിയ അരവിന്ദ് ഗൗതം എന്ന എ.എ.പി പ്രവര്‍ത്തകന്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. 'മോഡിജി, നമ്മുടെ കുഞ്ഞുങ്ങള്‍ക്കായുള്ള വാക്സിന്‍ എന്തിനാണ് വിദേശത്തേക്ക് കയറ്റി അയച്ചത്' എന്ന് പരിഹാസരൂപേണ കറുത്ത പ്രതലത്തില്‍ വെളുത്ത അക്ഷരങ്ങളിലായിരുന്നു പോസ്റ്ററുകള്‍. ഹിന്ദിയിലായിരുന്നു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

സംഭവത്തില്‍ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നത് തടയാനുള്ള നിയമപ്രകാരം മെയ് 12 ന് ഫയല്‍ ചെയ്ത കേസില്‍ ഇതു വരെ പതിനേഴോളം പേരെ അറസ്റ്റ് ചെയ്തു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കീഴിലാണ് ഡല്‍ഹി പൊലീസ്.
പോസ്റ്റര്‍ പ്രിന്റ് ചെയ്ത സ്ഥലത്തെ കുറിച്ച് യാതൊരു വിവരവും അതിലുണ്ടായിരുന്നില്ലെന്നും പിടിയിലായവരുടെ മൊഴിയില്‍ നിന്ന് അരവിന്ദ് ഗൗതമാണ് പ്രധാന പ്രതിയെന്ന് കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. വാട്സ് ആപ്പ് സന്ദേശത്തിലൂടെ പോസ്റ്റര്‍ നിര്‍മാണത്തിനുള്ള നിര്‍ദ്ദേശം അരവിന്ദ് നല്‍കിയതായും 9,000 രൂപ കൈമാറിയതായും പൊലീസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.