ഗാന്ധിനഗര്‍: ടൗട്ടേ ചുഴലിക്കാറ്റ് കരതൊട്ടു. ഗുജറാത്തില്‍ ഇന്നലെ രാത്രി ഒൻപത് മണിയോടെ കരയിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് അതിതീവ്ര ചുഴലി നിന്ന് തീവ്ര ചുഴലിയായി മാറിയത്. പോര്‍ബന്തറിന് സമീപത്തുകൂടിയാണ് കാറ്റ് കരയിലേക്ക് നീങ്ങിയത്. മണിക്കൂറില്‍ 180 മുതല്‍ 200 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും, കടല്‍ക്ഷോഭവും, കനത്ത മഴയും ഉണ്ടാകുമെന്നാണ് കലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഗുജറാത്ത് തീരത്താകെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വന്‍ നാശനഷ്ടമുണ്ടാക്കുമെന്ന ഭീതിയില്‍ പോര്‍ബന്തര്‍,ഭവനഗര്‍, മെഹുവ, ബേത്താഡ്, ജാംനഗര്‍, ജൂണോഗാവ്,അംറേലി പ്രദേശങ്ങളില്‍ നിന്ന് ഒന്നരലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കോവിഡ് ആശുപത്രിയിലെ രോഗികളെയെല്ലാം അയല്‍ ജില്ലകളിലേക്കും മാറ്റി.
വൈദ്യുതി,കമ്യൂണിക്കേഷന്‍ സംവിധാനങ്ങളെല്ലാം ഓഫ് ചെയ്തിരിക്കുകയാണ്. ദുരന്തനിവാരണ വിഭാഗങ്ങളെയും പൊലീസ്, സേനാവിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.തീര ജില്ലകളില്‍ റോഡ് ഗതാഗതവും നിര്‍ത്തി
അതേസമയം, ചുഴലിക്കാറ്റ് കേരള തീരം വിട്ടതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമുണ്ട്.