ഇന്ത്യ - യുഎഇ വിമാനയാത്രാവിലക്ക് എന്ന് അവസാനിക്കുമെന്ന് പറയാന്‍ കഴിയില്ല: എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാന്‍

ഇന്ത്യ - യുഎഇ വിമാനയാത്രാവിലക്ക് എന്ന് അവസാനിക്കുമെന്ന് പറയാന്‍ കഴിയില്ല:  എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാന്‍

ദുബായ്: കോവിഡ് വ്യാപനം കൂടിയ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുളള യാത്രാവിമാനങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യം എത്രകാലം നീളുമെന്ന് പറയാനാകിലെന്ന് എമിറേറ്റസ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയ്യീദ് അല്‍ മക്തൂം.

കോവിഡ് സാഹചര്യം എങ്ങനെ മാറുമെന്നതും സർക്കാരുകള്‍ ഇതെങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതും ആശ്രയിച്ചിരിക്കും നിയന്ത്രണങ്ങള്‍ നീക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെന്നും അദ്ദേഹം വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ കൃത്യമായ ഒരു തിയതി പറയുകയെന്നുളളത് സാധ്യമല്ല. വാക്സിനേഷന്‍ ഉള്‍പ്പടെയുളള കാര്യങ്ങള്‍ പുരോഗമിക്കുമ്പോള്‍ വിപണിയും ഉണരുന്നു. ഇക്കാര്യങ്ങളെല്ലാം പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

കോവിഡിന്റെ ആദ്യതരംഗത്തില്‍ ഇന്ത്യയുമായുളള ഗതാഗതം സുഗമമായി നടത്താന്‍ യുഎഇയ്ക്ക് സാധിച്ചിരുന്നു. നി‍ർഭാഗ്യവശാല്‍ രണ്ടാം തരംഗം ഇന്ത്യയെ അത്രമേല്‍ ബാധിച്ചിരിക്കുന്നു. യുഎഇയുടെ എക്കാലത്തേയും മികച്ച യാത്രാ പങ്കാളിയാണ് ഇന്ത്യ. അതുകൊണ്ടാണ്​ സന്നദ്ധ സംഘടനകളുടെ മെഡിക്കൽ സഹായങ്ങൾ നാട്ടിലെത്തിക്കാൻ​ കാ‍ർഗോ നിരക്ക് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും നേപ്പാളും ബംഗ്ലാദേശുമുള്‍പ്പടെയുളള രാജ്യങ്ങളില്‍ നിന്നുളളവർക്കാണ് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ വിലക്കുളളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.