ഇസ്രയേൽ - ഹമാസ് സമാധാന ചർച്ചകൾക്ക് മുൻകൈ എടുക്കാൻ വത്തിക്കാൻ തയ്യാർ

ഇസ്രയേൽ - ഹമാസ് സമാധാന ചർച്ചകൾക്ക് മുൻകൈ എടുക്കാൻ വത്തിക്കാൻ തയ്യാർ

വത്തിക്കാന്‍ സിറ്റി: ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷവുമായി ബന്ധപ്പെട്ട് വെടിനിർത്തൽ കൈവരിക്കുന്നതിനും നേരിട്ടുള്ള ചർച്ചകളിലേക്ക് മടങ്ങിവരുന്നതിനും മുൻകൈ എടുക്കാൻ വത്തിക്കാൻ തയ്യാറാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിൻ ചൊവ്വാഴ്ച പറഞ്ഞു. ഇരുപക്ഷവും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിച്ചാൽ വർഷങ്ങൾ പഴക്കം ചെന്ന സംഘർഷം അവസാനിപ്പിച്ച് ദ്വിരാഷ്ട്ര പരിഹാരം നേടാൻ കഴിയുമെന്നും കർദിനാൾ പരോളിൻ ഒരു പുസ്തക അവതരണ ചടങ്ങിൽ പ്രത്യാശ പ്രകടിപ്പിച്ചു.

ഇതിനിടെ തുര്‍ക്കി പ്രസിഡന്റ് റസപ് തയ്യിബ് എര്‍ദോഗന്‍ ഫ്രാന്‍സിസ് പാപ്പയുമായി ഫോണില്‍ സംസാരിച്ചതായി ഇറ്റാലിയൻ വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. ഇന്നലെ മെയ് 17 തിങ്കളാഴ്ച രാവിലെ ഒന്‍പതു മണിക്കാണ് ഏര്‍ദ്ദോഗന്‍ പോപ്പ് ഫ്രാൻസിസിനെ  ഫോണില്‍ ബന്ധപ്പെട്ടത്.ഇസ്രായേല്‍- പാലസ്തീന്‍ സംഘര്‍ഷത്തേപ്പറ്റിയായിരുന്നു ഇരുവരും സംസാരിച്ചത്. പാലസ്തീനികള്‍ക്കെതിരെയുള്ള കൂട്ടക്കൊല അവസാനിപ്പിക്കുവാന്‍ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ ഒരു പൊതു പ്രതിബദ്ധത ആവശ്യമാണെന്നും നിലവിലെ പ്രതിസന്ധിയുടെ പരിഹാരത്തിനായി ഫ്രാന്‍സിസ് പാപ്പയുടെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു എർദോഗാൻ .

അതേസമയം ഫ്രാന്‍സിസ് പാപ്പ അടക്കമുള്ള ലോക നേതാക്കളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് ക്രൈസ്തവ ദേവാലയമായ ഹാഗിയ സോഫിയയെ മോസ്ക്കാക്കി മാറ്റിയ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പാലസ്തീന്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാട് വൈരുദ്ധ്യാത്മകമാണെന്നാണ് ക്രൈസ്തവ ലോകം ചൂണ്ടിക്കാട്ടുന്നത്. ആഗോള ക്രൈസ്തവര്‍ക്ക് ഇടയില്‍ വലിയ കണ്ണീരായി മാറിയ ഹാഗിയ സോഫിയ വിഷയത്തില്‍ അധിനിവേശ നിലപാട് സ്വീകരിച്ച ഏര്‍ദോഗന്‍ ഹമാസിന്  വേണ്ടി സ്വരമുയര്‍ത്തുന്നത് തീവ്ര ഇസ്ളാമിക നിലപാടിന്റെ ഭാഗമാണെന്നാണ് പൊതുവേ ഉയരുന്ന ആരോപണം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.