ഗോമൂത്രത്തെക്കുറിച്ചുള്ള പ്രചാരണങ്ങളെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ്: മണിപ്പൂരിൽ മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റും അറസ്റ്റിൽ

ഗോമൂത്രത്തെക്കുറിച്ചുള്ള  പ്രചാരണങ്ങളെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ്: മണിപ്പൂരിൽ മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റും അറസ്റ്റിൽ

മണിപ്പൂര്‍: ഗോമൂത്രത്തെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ നിർത്തണമെന്ന് ആവശ്യപ്പെട്ടു ഫേസ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റിനുമെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം (എന്‍.എസ്.എ) കേസെടുത്ത് മണിപ്പൂർ പോലീസ്. മാധ്യമപ്രവര്‍ത്തകനായ കിശോര്‍ചന്ദ്ര വാങ്കേം, ആക്ടിവിസ്റ്റ് എറന്‍ഡോ ലെയ്‌ചോംബം എന്നിവര്‍ക്കെതിരെയാണ് കേസ്.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഇനിയെങ്കിലും കോവിഡ് പ്രതിരോധമെന്ന പേരിൽ ഗോമൂത്രത്തെക്കുറിച്ച് പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തതിനാണ് കേസ്. മരണപ്പെട്ട നേതാവിനെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി ബി.ജെ.പി നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തിരുന്നു. പിന്നീട് കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കി. ജാമ്യം നല്‍കിയപ്പോള്‍ തന്നെ കോടതി പോലീസിനെ വിമര്‍ശിച്ചിരുന്നു.

ചാണകവും ഗോമൂത്രവും സഹായിച്ചില്ല, എല്ലാം തെറ്റായ പ്രചരണം മാത്രം. നാളെ മത്സ്യം കഴിച്ചു നോക്കാം -ഇതായിരുന്നു കിശോര്‍ചന്ദ്ര വാങ്കേമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സമാനരീതിയിലായിരുന്നു എറന്‍ഡോ ലെയ്‌ചോംബയുടെ ഫേസ്ബുക്ക് കുറിപ്പും.
ചാണകവും മൂത്രവും കൊറോണ വൈറസിന് പരിഹാരമല്ലെന്നും ബിജെപി നേതാവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും ലെയ്‌ചോംബം തന്റെ പോസ്റ്റിൽ പറഞ്ഞിരുന്നു. ചികിത്സ എന്നത് ശാസ്ത്രവും സാമാന്യബുദ്ധിയുമാണെന്നും അദ്ദേഹം എഴുതുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും മണിപ്പൂര്‍ മുഖ്യമന്ത്രി ബൈറന്‍ സിങ്ങിനെതിരെയും ഫേസ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്തതിന് 2018ല്‍ കിശോര്‍ചന്ദ്ര വാങ്കേമിനെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം കേസെടുത്തിരുന്നു. അക്കാലയളവില്‍ ലെയ്‌ചോംബക്കതെിരെ രാജ്യദ്രോഹ കേസും ചുമത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.