ന്യൂഡല്‍ഹി: കോവിഡിന്റെ ഗുരുതരാവസ്‌ഥ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് വാക്‌സിനേഷന്‍ നടപടി ക്രമീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇതിന്റെ ഭാഗമായി ഓരോ 15 ദിവസത്തേക്കുമുള്ള വാക്‌സിനേഷന്‍ ഷെഡ്യൂള്‍ സംസ്‌ഥാനങ്ങള്‍ക്കു മുന്‍കൂറായി നല്‍കുമെന്നും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കലക്‌ടര്‍മാരുമായുള്ള യോഗത്തില്‍ പ്രധാനമന്ത്രി വ്യക്‌തമാക്കി.
''നിങ്ങളുടെ ജില്ല നേരിടുന്ന വെല്ലുവിളികള്‍ നന്നായറിയാവുന്നതു നിങ്ങള്‍ക്കാണ്. നിങ്ങളുടെ ജില്ലയുടെ വിജയം രാജ്യത്തിന്റെ വിജയമാണ്. നിങ്ങളുടെ ജില്ല കൊറോണയെ തോല്‍പ്പിച്ചാല്‍, രാജ്യം കൊറോണയെ തോല്‍പ്പിച്ചെന്നാണ് അര്‍ത്ഥം''- കലക്‌ടര്‍മാരോടു മോഡി പറഞ്ഞു.
അവശ്യവിതരണങ്ങള്‍ തടസപ്പെടാത്ത വിധത്തില്‍ വൈറസ് വ്യാപനം പിടിച്ചുനിര്‍ത്തേണ്ടതിന്റെ ആവശ്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഓരോ ജില്ലയിലും പി.എം. കെയേഴ്‌സ് ഫണ്ട് ഉപയോഗിച്ച് ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്‌ഥാപിക്കുന്ന നടപടി പുരോഗമിക്കുന്നു. ഒട്ടേറെ പ്ലാന്റുകള്‍ ഇതിനകം പ്രവർത്തനസജ്ജമായി.
കോവിഡ് നിയന്ത്രണത്തിനു കൈക്കൊണ്ട മികച്ച നടപടി വിവരങ്ങള്‍ സംസ്‌ഥാന-ജില്ലാ അധികൃതര്‍ സമാഹരിച്ചുനല്‍കിയാല്‍ അതു രാജ്യത്തെ മറ്റ് ജില്ലകളിലും നടപ്പാക്കാനാകും. ഗ്രാമപ്രദേശങ്ങളില്‍ ആരോഗ്യസംവിധാനങ്ങള്‍ എത്തിക്കാന്‍ ഉദ്യോഗസ്‌ഥര്‍ മുന്‍ഗണന നല്‍കണം. കിടക്കകളുടെയും വാക്‌സിന്റെയും ലഭ്യത കൃത്യമായി അറിയുന്നതു ജനങ്ങള്‍ക്കു സൗകര്യപ്രദമാകും.
കോവിഡിന്റെ മറവില്‍ നടക്കുന്ന കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും കര്‍ശനമായി തടയാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്‌ഥരോടു നിര്‍ദേശിച്ചു. അവധിപോലുമെടുക്കാതെ കോവിഡ് കാലത്ത് ആരോഗ്യപ്രവര്‍ത്തകരും ഉദ്യോഗസ്‌ഥരും നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.