ബാര്‍ജ് ദുരന്തം: വയനാടിന് നഷ്ടമായത് രണ്ട് ജീവന്‍

 ബാര്‍ജ് ദുരന്തം: വയനാടിന് നഷ്ടമായത് രണ്ട് ജീവന്‍

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ചവരില്‍ മറ്റൊരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാല്‍ സ്വദേശി സുമേഷാണ് മരിച്ചത്. ഇതോടെ വയനാടിന് നഷ്ടമായത് രണ്ട് ജീവനുകളാണ്. ഇന്നലെ മറ്റൊരു ജീവനും പൊലിഞ്ഞുരുന്നു. കണ്ണീരും പ്രാര്‍ത്ഥനകളുമായി കഴഞ്ഞ ബന്ധുക്കളെ തേടി ആ വിയോഗ വാര്‍ത്ത എത്തുകയായിരുന്നു.

വടുവന്‍ചാല്‍ മേലെ വെള്ളേരി സുധാകരന്റെ മകനാണ് സുമേഷ്. ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു സുമേഷ്. വയനാട് ഏച്ചോം മുക്രമൂല പുന്നന്താനത്ത് ജോമിഷ് ജോസഫ് (35), കോട്ടയം പൊന്‍കുന്നം ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മയിലിന്റെ മകന്‍ സസിന്‍ ഇസ്മയില്‍ (29) എന്നിവരാണ് മരിച്ച മറ്റു രണ്ടു മലയാളികള്‍.

കണ്ണൂര്‍ ഏരുവേശ്ശി സ്വദേശി വലിയപറമ്പില്‍ താന്നിക്കല്‍ വീട്ടില്‍ ജോസഫിന്റെയും നിര്‍മലയുടെയും മകന്‍ സനീഷ് ജോസഫിനെ (35) കാണാതായിട്ടുമുണ്ട്. ഇതുവരെ 49 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. കാണാതായവരുടെ കൂട്ടത്തിലും മലയാളികളുണ്ടെന്നാണ് സംശയിക്കുന്നത്. കണ്ടെടുത്ത മൃതദേഹങ്ങള്‍ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടില്ല. 37 പേര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.