ചിപ്‌കോ പ്രസ്ഥാന നേതാവ് സുന്ദര്‍ലാല്‍ ബഹുഗുണ കോവിഡ് ബാധിച്ച് മരിച്ചു

ചിപ്‌കോ പ്രസ്ഥാന നേതാവ് സുന്ദര്‍ലാല്‍ ബഹുഗുണ കോവിഡ് ബാധിച്ച് മരിച്ചു

ഋഷികേശ്:പ്രമുഖ ഗാന്ധിയനും പരിസ്ഥിതി പ്രവര്‍ത്തകനും പരിസ്ഥിതി പ്രസ്ഥാനമായ ചിപ്കോയുടെ നേതാവുമായ സുന്ദര്‍ലാല്‍ ബഹുഗുണ (94) അന്തരിച്ചു. കോവിഡ് ബാധിച്ച് ഋഷികേശിലെ എയിംസില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് ദിവസമായി അദ്ദേഹം രോഗബാധിതനായിരുന്നു.

ഹിമാലയത്തിലെ അതിവേഗമുളള വനനശീകരണത്തിനെതിരെ പ്രതികരിച്ചായിരുന്നു സുന്ദര്‍ലാല്‍ ബഹുഗുണ പ്രശസ്തനായത്. 1970കളില്‍ ചിപ്കോ പ്രസ്ഥാനത്തില്‍ അംഗമായ അദ്ദേഹം വനനശീകരണത്തിനും അണക്കെട്ട് നിര്‍മ്മാണത്തിനും ഖനനത്തിനുമെതിരെ വിവിധ സര്‍ക്കാരുകളോട് സമരം ചെയ്തു. 1980കളില്‍ തെഹ്രി അണക്കെട്ടിനെതിരായ സമരം പ്രശസ്തമാണ്. ഉത്തരാഖണ്ഡിലെ തെഹ്രിക്കടുത്തുളള മറോദ ഗ്രാമത്തില്‍ 1927ലാണ് അദ്ദേഹം ജനിച്ചത്.

സുന്ദര്‍ലാല്‍ ബഹുഗുണയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 1981ല്‍ പദ്മശ്രീയും 2009ല്‍ പദ്മ വിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. തികഞ്ഞ ഗാന്ധിയനും അഹിംസാ വാദിയുമായ അദ്ദേഹത്തിന്റെ സമരങ്ങളും അത്തരത്തിലായിരുന്നു. മരങ്ങളില്‍ കെട്ടിപ്പിടിച്ച് സമരം ചെയ്യുന്നതായിരുന്നു ചിപ്കോ പ്രസ്ഥാനത്തിലെ സമര രീതി.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.